രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത് സ്ത്രീത്വത്തോടുള്ള വെല്ലുവിളി: കോൺഗ്രസ് നിലപാട് നാടകമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന പരാതി അതീവ ഗുരുതരമാണെന്നും വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് ഒളിച്ചുകളി നിലപാടാണെന്നും മന്ത്രി വി ശിവൻകുട്ടി. ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗർഭം ധരിക്കാൻ ആവശ്യപ്പെട്ട ശേഷം നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് കേവലം ഒരു രാഷ്ട്രീയ വിഷയമല്ലെന്നും, മറിച്ച് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനൽ കുറ്റവുമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തുവെന്ന കോൺഗ്രസ് പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും 'നാടകം' മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. സസ്‌പെൻഷൻ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോൺഗ്രസിൻ്റെ ഔദ്യോഗിക വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായി നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഈ സാഹചര്യത്തിൽ, സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോൺഗ്രസ് നേതാക്കൾ, സ്വന്തം എംഎൽഎയ്ക്കെതിരെ ഇത്രയും നീചമായ ആരോപണം ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കുറ്റാരോപിതനായ വ്യക്തിയെ മുന്നിൽ നിർത്തി വോട്ട് ചോദിക്കാൻ ഇവർക്ക് എങ്ങനെ സാധിക്കുന്നു? ഇത് കേരളത്തിലെ സ്ത്രീകളോടും വോട്ടർമാരോടും കാണിക്കുന്ന വെല്ലുവിളിയാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.









0 comments