മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് പ്രതിഷേധം ശക്തം; എംഎൽഎ ഓഫീസിൽ റീത്ത്‌വെച്ച് ഡിവൈഎഫ്ഐ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ച് (ചിത്രം: ശരത്ത് കൽപ്പാത്തി)
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന് യുവതി പരാതി നൽകിയ സാഹചര്യത്തിൽ പാലക്കാട് എംഎൽഎ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ശേഷം എംഎൽഎ ഓഫീസിൽ റീത്തും സമർപ്പിച്ചു.

യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ എംഎൽഎ ഓഫീസും പൂട്ടി മാങ്കൂട്ടത്തിൽ മുങ്ങിയിരുന്നു. സ്ഥാനാർഥി പ്രചരണ പരിപാടിക്ക് ഇടയിലാണ് മാങ്കൂട്ടത്തിൽ മുങ്ങിയത്. വൈകിട്ട് എത്താമെന്ന് ഉറപ്പിച്ചിരുന്ന സ്വീകരണ കേന്ദ്രത്തിൽ എത്താഞ്ഞതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഒളിവിലാണെന്ന് മനസിലായത്. മാധ്യമപ്രവർത്തകർ എത്തിയപ്പോഴേക്കും പൂട്ടിയിട്ട നിലയിലായിരുന്നു എംഎൽഎ ഓഫീസ്.

ലൈംഗികചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിൽ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഉടൻ ചോദ്യംചെയ്യാനിരിക്കെയാണ് സംഭവം. ക്രൈം ബ്രാഞ്ച് പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്.
പെൺകുട്ടി പരാതി നൽകിയതിന് പിന്നാലെ പ്രതികരിച്ച് മാങ്കൂട്ടത്തിൽ പോസ്റ്റിട്ടത് ഒളിവിൽ ഇരുന്നാണ്. കുറ്റം ചെയ്തിട്ടില്ലെന്നുളള ബോധ്യമുള്ളടത്തോളം കാലം നിയമപരമായി തന്നെ പോരാടുമെന്നും നീതിന്യായ കോടതിയിലും ജനങ്ങളുടെ കോടതിയിലും എല്ലാം ബോധ്യപ്പെടുത്തുമെന്നുമാണ് ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യപക വിമർശനമാണ് ഉയരുന്നത്.









0 comments