പരാതികളില്ലാത്ത കലോത്സവം ചരിത്രവിജയമെന്ന് മന്ത്രി വി ശിവൻകുട്ടി

തൃശൂർ: കേരള സ്‌കൂൾ കലോത്സവത്തിന്റെ 64–ാം പതിപ്പ് പരാതികളില്ലാത്ത ചരിത്ര വിജയമാക്കി മാറ്റാൻ സാധിച്ചെന്ന് മന്ത്രി വി ശിവൻകുട്ടി. സംഘാടന മികവിലും ജനപങ്കാളിത്തത്തിലും മേള ഏറെ മികച്ചു നിന്നെന്നും അദ്ദേഹം വിലയിരുത്തി. കലോത്സവത്തിന്റെ ഉജ്ജ്വല വിജയത്തിന്റെ ആദ്യ ക്രെഡിറ്റ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മന്ത്രി പറഞ്ഞു.
അഞ്ചുനാൾനീണ്ട കലാപൂരത്തിന് ഇന്ന് സമാപനമാകും. തേക്കിൻകാട് മൈതാനിയിലെ എക്‌സിബിഷൻ ഗ്രൗണ്ടിലെ പ്രധാന വേദിയിൽ വൈകിട്ട് നാലിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. മലയാളത്തിന്റെ അഭിമാനമായ നടൻ മോഹൻലാൽ വിശിഷ്ടാതിഥിയാകും.
മന്ത്രി കെ രാജൻ അധ്യക്ഷനാവും. കലോത്സവത്തിൽ കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള സ്വർണക്കപ്പ് മന്ത്രി വി ശിവൻകുട്ടിയും മോഹൻലാലും ചേർന്ന് സമ്മാനിക്കും. സ്പീക്കർ എ എൻ ഷംസീർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഡോ. ആർ ബിന്ദു, വി അബ്ദുറഹിമാൻ, എം ബി രാജേഷ് എന്നിവരും സാംസ്കാരിക നായകരും ജനപ്രതിനിധികളും പങ്കെടുക്കും.
സമാപന ദിവസമായ ഞായറാഴ്‌ച എട്ട് ഇനങ്ങളിലാണ് മത്സരം. ഉച്ചയോടെ പൂർത്തിയാകും. അഞ്ചുദിവസങ്ങളിലായി 249 ഇനങ്ങളിലായിരുന്നു മത്സരം. രോഗബാധിതയായി ക്വാറന്റൈനിലായ വിദ്യാർഥിനിക്ക് ഓൺലൈനായി മത്സരിക്കാൻ സർക്കാർ അവസരം നൽകിയതും വീടില്ലാത്ത മത്സരാർഥിക്ക് വീടുവച്ചുനൽകാൻ തീരുമാനിച്ചതും ഇൗ കലോത്സവത്തെ കൂടുതൽ ഹൃദ്യമാക്കി










0 comments