'ജ്ഞാനസഭ'; കാവിവൽക്കരണത്തിനെതിരെ പ്രതിരോധമുയർത്തണം: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം ഉയർത്തിപ്പിടിക്കാൻ കേരളത്തിലെ പൊതുസമൂഹം എല്ലാ നടപടികളും സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിചേർത്തു. എറണാകുളത്ത് നടക്കുന്ന 'ജ്ഞാനസഭ' പരിപാടിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയെ ഏതെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ അജണ്ടയുടെയോ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം എന്നത് എല്ലാവർക്കും പ്രാപ്യവും മതേതരവുമാകണം. എന്നാൽ, ചില സംഘടനകൾ അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ നയങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് ആശങ്കാജനകമാണ്.
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നേതൃത്വം വഹിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ അഞ്ച് സർവകലാശാലകളുടെ വൈസ് ചാൻസലർമാർ പങ്കെടുക്കുന്നു എന്ന വാർത്ത ഏറെ ആശങ്ക ഉണ്ടാക്കുന്നതാണ്. സർവകലാശാലകൾ സ്വതന്ത്രവും നിഷ്പക്ഷവുമാകണം. അക്കാദമിക മികവിനും ഗവേഷണത്തിനും ഊന്നൽ നൽകേണ്ട സ്ഥാപനങ്ങളെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കണം.
കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെയും ഉന്നത വിദ്യാഭ്യാസ മേഖലയെയും സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.









0 comments