'എട്ടാം ക്ലാസിൽ സബ്ജക്ട് മിനിമം നേടാത്തവർ 21 ശതമാനം'; അധിക പിന്തുണ പ്രഖ്യാപിച്ച് മന്ത്രി

തിരുവനന്തപുരം: എട്ടാം ക്ലാസിൽ ഏതെങ്കിലും വിഷയത്തിൽ സബ്ജക്ട് മിനിമം നേടാത്ത 21 ശതമാനം വിദ്യാർഥികൾക്ക് അധിക പിന്തുണ നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. എട്ടാം ക്ലാസ് പരീക്ഷ എഴുതിയ 3,98,181 വിദ്യാർഥികളിൽ ഒരു വിഷയത്തിൽ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. ഇ ഗ്രേഡിന് മുകളിൽ ഒരു വിഷയത്തിലും നേടാത്തവരുടെ എണ്ണം 5516 ആണ്. ആകെ പരീക്ഷ എഴുതിയ കുട്ടികളിൽ 1.30 ശതമാനമാണിതെന്നും മന്ത്രി പറഞ്ഞു.
എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ഏപ്രിൽ ഏഴിന് രക്ഷകർത്താക്കളെ അറിയിക്കുകയും കുട്ടികൾക്ക് ഏപ്രിൽ എട്ടു മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം ക്ലാസുകൾ രാവിലെ 9.30 മുതൽ 12.30 വരെ ആയിരിക്കും. നിശ്ചിതമാർക്ക് നേടാത്ത വിഷയത്തിൽ മാത്രം വിദ്യാർഥികൾ അധിക പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഏപ്രിൽ 30ന് ഫലപ്രഖ്യാപനവും നടത്തും.
ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകൾ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെയാണ് ക്ലാസുകൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.









0 comments