ജീവനക്കാരില്ല, ഇൻഡിഗോയുടെ 70 സർവ്വീസുകൾ മുടങ്ങി

ഗുരുഗ്രാം: ബെംഗളൂരു, മുംബൈ വിമാനത്താവളങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ ഇൻഡിഗോയുടെ 70 ലധികം വിമാന സർവ്വീസുകൾ മുടങ്ങി. വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നിരവധി ഇൻഡിഗോ സർവ്വീസുകൾ വൈകുകയും ചെയ്തു.
സർവീസുകൾക്കായി ആവശ്യമുള്ള ജീവനക്കാരെ എത്തിക്കാൻ കഴിയാഞ്ഞതാണ് പ്രശ്നം. റദ്ദാക്കലുകളും കാലതാമസങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഇൻഡിഗോ സ്ഥിരീകരിച്ചു.
നവംബർ ഒന്ന് മുതൽ പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധികൾ (FDTL) നടപ്പിലാക്കിയതിനെത്തുടർന്ന് വിമാന കമ്പനികൾ വെല്ലുവിളി നേരിടുന്നു. കഴിഞ്ഞ വർഷം നടപ്പാക്കേണ്ടിയിരുന്ന ഡ്യൂട്ടി പരിഷ്കരണം കോടതി വിധിയെ തുടർന്നാണ് നടപ്പാക്കിയത്. ഇതോടെ നിലവിലെ ജീവനക്കാരെ വെച്ച് സർവ്വീസുകൾ നടത്താൻ കഴിയാതെയായി. ജീവനക്കാരുടെ കുറവ് മൂലമാണ് റദ്ദാക്കലുകൾ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
എന്നാൽ "സാങ്കേതിക പ്രശ്നങ്ങൾ, വിമാനത്താവളങ്ങളിലെ തിരക്ക്, പ്രവർത്തന ആവശ്യകതകൾ എന്നിവയുൾപ്പെടെ വിവിധ കാരണങ്ങളാണ് ഇൻഡിഗോ തുടക്കത്തിൽ പറഞ്ഞിരുന്നത്.
തൊഴിൽ സയവും ക്രമവും പരിഷ്കരിച്ചുള്ള എഫ്ഡിടിഎൽ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാക്കിയതിനുശേഷം ഇൻഡിഗോ കടുത്ത ജീവനക്കാരുടെ ക്ഷാമം നേരിടുകയാണ്. "ചൊവ്വാഴ്ച എയർലൈനിന്റെ സ്ഥിതി മോശമായി, ബുധനാഴ്ച രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ക്ഷാമം കൂടുതൽ വഷളായി പ്രത്യക്ഷപ്പെട്ടിരിക്കയാണ്," എന്ന് എയർലൈൻ വൃത്തങ്ങൾ പ്രതികരിച്ചു.
പുതിയ തൊഴിൽ നിബന്ധനകൾ
പ്രതിവാര വിശ്രമ കാലയളവ് 48 മണിക്കൂറായി ഉയർത്തുക, രാത്രി സമയം നീട്ടുക, രാത്രി ലാൻഡിംഗുകളുടെ എണ്ണം ആറിൽ നിന്ന് രണ്ടായി പരിമിതപ്പെടുത്തുക എന്നിവ ഉൾപ്പെടുന്ന പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങൾ നിലവിൽ വന്നിരിക്കയാണ്.
ഇൻഡിഗോ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എന്നിവയുൾപ്പെടെയുള്ള ആഭ്യന്തര വിമാനക്കമ്പനികൾ തുടക്കത്തിൽ ഈ പരിഷ്കരണത്തെ എതിർത്തിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ഡിജിസിഎ പിന്നീട് അവ നടപ്പാക്കാൻ നിർബന്ധിതമായി.
ഈ മാനദണ്ഡങ്ങൾ 2024 മാർച്ച് മുതൽ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാൽ ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ അധിക ക്രൂ ആവശ്യകതകൾ ചൂണ്ടിക്കാട്ടി ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ ആവശ്യപ്പെട്ട് നീട്ടുകയായിരുന്നു. ഇതിലാണ് കോടതി ഇടപെട്ടത്.
സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം, ആറ് പ്രധാന ആഭ്യന്തര വിമാനത്താവളങ്ങളിൽ നിന്നുള്ള ഇൻഡിഗോയുടെ പ്രകടനം ചൊവ്വാഴ്ച 35 ശതമാനമായി കുറഞ്ഞു. അതേസമയം എയർ ഇന്ത്യ 67.2 ശതമാനവും എയർ ഇന്ത്യ എക്സ്പ്രസ് 79.5 ശതമാനവും സ്പൈസ് ജെറ്റ് 82.50 ശതമാനവും ആകാശ എയർ 73.20 ശതമാനവും സർവ്വീസ് ലക്ഷ്യം തികച്ചു.
ഗുരുഗ്രാം ആസ്ഥാനമായുള്ള ഇൻഡിഗോയ്ക്ക് നിലവിൽ ഏകദേശം 2,100 ആഭ്യന്തര, അന്തർദേശീയ വിമാന സർവ്വീസുകളുണ്ട്. അവയിൽ പ്രധാന ഭാഗവും രാത്രിയിലാണ് സർവീസ് നടത്തുന്നത്. ഇൻഡിഗോയ്ക്ക് ആകെ 416 വിമാനങ്ങളുണ്ട്. അവയിൽ 366 എണ്ണം പ്രവർത്തിക്കുന്നു, 50 എണ്ണം നിലത്താണ്.








0 comments