print edition മന്ത്രി സണ്ണി ജോസഫിന്റെ കരുതൽ: വിജിലൻസ് കേസിൽനിന്ന് അളിയനെ രക്ഷിച്ചു


സ്വന്തം ലേഖകൻ
Published on Jun 09, 2026, 12:01 AM | 1 min read
കണ്ണൂർ: വിവാദമുയർന്നതോടെ മന്ത്രി ഓഫീസിൽനിന്ന് രാജിവച്ച അളിയൻ ബെന്നി തോമസിനെ, വിജിലൻസ് കേസിൽനിന്നുവരെ കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് രക്ഷപ്പെടുത്തിയതായി ആക്ഷേപം. 2000-–ത്തിൽ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ പരിക്കളം എന്ന സ്ഥലത്ത് കുളം കുഴിച്ചതിൽ അഴിമതി ആരോപണം ഉയർന്നിരുന്നു. നാട്ടുകാരുടെ പരാതിയിൽ വിജിലൻസ് കേസെടുത്തു. എന്നാൽ, പിന്നീട് വന്ന ഉമ്മൻചാണ്ടി സർക്കാരിൽ സമ്മർദം ചെലുത്തി സണ്ണി ജോസഫ് അളിയനെ ‘കുറ്റവിമുക്തനാക്കി’.
അതിനിടയിൽ, കുടുംബങ്ങൾക്കെല്ലാം സണ്ണി ജോലി തരപ്പെടുത്തിയെന്ന ആരോപണവും കോൺഗ്രസിൽ പുകയുകയാണ്. മുന്പുതന്നെ എതിർഗ്രൂപ്പുകാർ ഇക്കാര്യം പറഞ്ഞതാണെങ്കിലും ബെന്നി തോമസിന്റെ രാജിയോടെ, അവിഹിത ഇടപാടുകൾ വീണ്ടും ചർച്ചയായി.
1985– -90 കാലത്ത് സണ്ണിജോസഫ് പ്രസിഡന്റായിരുന്ന ഉളിക്കൽ സഹകരണ ബാങ്കിലായിരുന്നു ബന്ധുനിയമനം ഏറെയും. ഒഴിവുണ്ടായിരുന്ന ഒന്പത് തസ്‌തികയിൽ എട്ടിലെ നിയമനവും അന്നുതന്നെ വിവാദമായിരുന്നു. പ്രസിഡന്റുപദവി ഒഴിഞ്ഞശേഷം അനുജൻ ഐസൽ ജോസഫിനെ നിയമിക്കാനായി തസ്‌തിക ഒഴിച്ചിട്ടതും ചർച്ചയായി. എന്നാൽ പുതുതായി വന്ന ബാങ്ക് പ്രസിഡന്റ് ഒ ടി ജോസഫ്, സണ്ണി ജോസഫിന്റെ അനുജനെ നിയമിക്കാൻ തയ്യാറായില്ല. ഇതോടെ, അവിശ്വാസപ്രമേയത്തിലൂടെ അദ്ദേഹത്തെ പുറത്താക്കി. പിന്നീട് വി ഡി സേവ്യറിനെ പ്രസിഡന്റാക്കിയാണ് അനിയന് നിയമനം നൽകിയത്. സ്വന്തക്കാരനെ ബാങ്ക് പ്രസിഡന്റാക്കാൻ കോൺഗ്രസ് ഡയറക്ടറെ തട്ടിക്കൊണ്ടുപോയ സംഭവംവരെ അരങ്ങേറി.










0 comments