ഓരോ നാട്ടിടവഴിയിലും വികസനത്തിന്റെ സ്പർശം; 5 വർഷം, 9780.13 കോടി രൂപയുടെ പ്രാദേശിക റോഡ് വികസനം: എം ബി രാജേഷ്

തിരുവനന്തപുരം: ഹൈവേ വികസനത്തിനൊപ്പം കേരളത്തിന്റെ ഗ്രാമീണ-നഗര റോഡുകളും സമഗ്ര വികസനത്തിന്റെ പാതയിലാണെന്നും കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് റോഡ് പ്രവൃത്തികൾക്ക് പദ്ധതി വിഹിതം, റോഡ് മെയിന്റനൻസ് ഫണ്ടിനത്തിൽ മാത്രം ചെലവഴിച്ചത് 8,867.07 കോടി രൂപയാണെന്നും മന്ത്രി എം ബി രാജേഷ്.
നമ്മുടെ ഗ്രാമീണ റോഡുകളും തിളങ്ങുകയാണെന്നും വികസനം ഓരോ നാട്ടിൻപുറങ്ങളിലും പ്രതിഫലിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'കേരളത്തിലെ തദ്ദേശ റോഡ് വികസനത്തിനായി സർക്കാർ നേരിട്ട് തുക നൽകി നടപ്പാക്കിയ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി 1,2 വഴി 913.06 കോടിക്ക് 5265 റോഡുകൾ പുനർനിർമിച്ചു. ശേഷിക്കുന്ന റോഡുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പ്രളയശേഷം നടപ്പിലാക്കിയ റീബിൽഡ് കേരളാ പദ്ധതിയുടെ ഭാഗമായുള്ള റോഡുകൾ, കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതികളായ സ്മാർട്ട് സിറ്റി, അമൃത്, പി എം ജി എസ് വൈ തുടങ്ങിയ പദ്ധതികൾ വഴിയുള്ള റോഡുകൾ എന്നിവ ഇതിന് പുറമേയാണ്'- എം ബി രാജേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.










0 comments