ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ല: മന്ത്രി കെ രാജൻ

കൽപ്പറ്റ: സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഇച്ഛാശക്തികൊണ്ടാണ് വയനാട് ടൗണ്‍ഷിപ്പ് യാഥാർഥ്യമായതെന്ന് മന്ത്രി കെ രാജൻ. വയനാട് പുനരധിവാസം സൃഷ്‌ടിച്ചത് പുതിയ മാതൃകയാണ്. സ്വന്തമായി ഒരു നഗരമുണ്ടാക്കി. ഞങ്ങള്‍ കല്ല് മാത്രം ഇടുന്നവരല്ലെന്നും കല്ലിന് മേലെ കല്ലുവെച്ച് വീടുവെക്കുന്നവരാണെന്നും അദ്ദേം പറഞ്ഞു. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച് നൽകുന്ന വയനാട് ടൗണ്‍ഷിപ്പിൻ്റെ ഉദ്ഘാടനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വെറുമൊരു വീടു നിർമാണമല്ല, മറിച്ച് ‘ഡിസാസ്റ്റർ എൻജിനീയറിംഗ്’ രീതിയിലാണ് വീടുകൾ പണിയുന്നത്. പത്തടി താഴ്ചയിൽ പില്ലറുകൾ താഴ്ത്തിയാണ് വീടിന്റെ നിർമാണം നടത്തുന്നത്. പുത്തുമലയിൽ നിന്നും ചൂരൽമലയിൽ നിന്നും വന്ന ആളുകൾക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാനാണ് ഈ രീതി സ്വീകരിച്ചിരിക്കുന്നത്.
പുതിയ വീടുകളിലേക്ക് മാറി താമസം സുരക്ഷിതമാകുന്നത് വരെ ദുരന്തബാധിതർക്ക് സർക്കാർ നൽകിവരുന്ന വാടകയും പ്രതിദിന സഹായധനവും തുടരും. പുഞ്ചിരിമുറ്റത്ത് ഉരുള്‍പൊട്ടിയ മനുഷ്യർക്ക് പുഞ്ചിരിതൂകാൻ പറ്റിയ മുറ്റം ഉണ്ടാക്കി കൊടുത്താണ് സർക്കാർ താക്കോൽ കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.










0 comments