print edition മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

കോട്ടയം: മമ്മൂട്ടിക്കും നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ, വാസ്‌കുലാർ സർജൻ ഡോ. എൻ രാധാകൃഷ്ണൻ എന്നിവർക്കും എംജി സർവകലാശാല ഓണററി ഡോക്ടറേറ്റ് നൽകും. ഡോ. എൻ രാധാകൃഷ്ണന് ഡിഎസ്‌സിയും മമ്മൂട്ടി, തിരുവിഴ ജയശങ്കർ എന്നിവർക്ക് ഡി ലിറ്റുമാണ് സർവകലാശാല ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക കോൺവൊക്കേഷനിൽ സമ്മാനിക്കുക.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഡി ലിറ്റ് നൽകുന്നത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. അഞ്ചുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്‌കാരവും നേടി. 1998-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.
ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മെഡിക്കൽ അഡ്‌മിനിസ്‌ട്രേറ്ററാണ് ഡോ. എൻ രാധാകൃഷ്ണൻ. അഞ്ചു ദശാബ്ദത്തിലേറെയായി ചെത്തിപ്പുഴയിൽ പ്രവർത്തിക്കുന്ന അദ്ദേഹം വീനസ് രോഗങ്ങൾക്കായി 50,000ത്തിലധികം ശസ്ത്രക്രിയകൾ നടത്തി. ഭേദമാകാത്ത മുറിവുകളുടെ ചികിത്സയിൽ പുതിയ രീതികൾ കണ്ടെത്തുന്നതിൽ ശ്രദ്ധേയമായ ഗവേഷണ സംഭാവനകളുണ്ട്.
ചേർത്തലയ്ക്കടുത്ത് തിരുവിഴയിൽ ജനിച്ച ജയശങ്കർ 2005ലെ ഗുരുവായൂർ പുരസ്‌കാരം, 2007ലെ സംഗീത സമ്പൂർണ പുരസ്‌കാരം, തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, ചെമ്പൈ സ്മാരക പുരസ്‌കാരം, ശബരിമല ഹരിവരാസനം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.











0 comments