പോസ്റ്ററിൽ 'പാറ്റ'; ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന് എംജി വി സിയുടെ ഉത്തരവ്

പരിപാടിക്കായി തയ്യാറാക്കിയ പോസ്റ്റർ (ഇടത്)

സ്വന്തം ലേഖകൻ
Published on Aug 02, 2026, 09:00 AM | 1 min read
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന ദേശീയ കോൺഫറൻസിന് മുൻകൂറായി അനുവദിച്ച പണം തിരികെ നൽകാൻ നിർദേശിച്ച് വൈസ് ചാൻസിലറുടെ ഉത്തരവ്. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കോൺഫറൻസ് തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് 2.81 ലക്ഷം രൂപ അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാട്ടി ശനി വൈകിട്ട് വി സി ഉത്തരവിറക്കിയത്.
കോൺഫറൻസിന്റെ പ്രചാരണ പോസ്‌റ്ററിൽ പാറ്റയുടെയും ഡൽഹി സമരത്തിന്റെയും ചിത്രം ഇടംപിടിച്ചതിന് പിന്നാലെ ഫണ്ട് പിൻവലിക്കുമെന്ന് പറഞ്ഞ് സർവകലാശാല യൂണിയന് കത്ത് നൽകിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർടിയുടെ സന്ദേശങ്ങൾ പ്രചരിപ്പിച്ചില്ലെന്നും സമകാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട കലാ പ്രതീകങ്ങളാണ് പോസ്റ്ററിൽ ഉപയോഗിച്ചതെന്നും യൂണിയൻ മറുപടി നൽകിയിരുന്നു.
സർവകലാശാലാ കാമ്പസിൽ സ്ഥാപിച്ച ഫ്ളക്‌സുകൾ, ബാനറുകൾ, പോസ്റ്ററുകൾ ഉൾപ്പടെയുള്ള പ്രചാരണസാമഗ്രികൾ ഉടൻ നീക്കിയില്ലെങ്കിൽ ഫണ്ട് തിരികെ അടയ്‌ക്കേണ്ടി വരുമെന്നായിരുന്നു സർവകലാശാലയുടെ ഭീഷണി.
പ്രചാരണപോസ്‌റ്ററിനെതിരെ എബിവിപി വിസിക്ക് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെ, സർവകലാശാല ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ഒരു പരിപാടിയിലും രാഷ്ട്രീയം അനുവദിക്കുന്നതല്ലെന്ന് കാട്ടി വിസിയുടെ നിർദേശപ്രകാരം സർക്കുലറും ഇറക്കി. ഈ സർക്കുലറിനെതിരെ അക്കാദമിക് സമൂഹം രാഗത്ത് എത്തിയിരുന്നു. ഇതിനിടെയാണ് പണം തിരിച്ചടയ്ക്കാൻ നിർദേശിച്ച് ഉത്തരവിറക്കിയത്. പരിപാടി അന്തിമഘട്ടമായതിനാൽ ഫണ്ടില്ലാതെ പരിപാടി നടത്താൻ അനുമതി നൽകാമെന്നാണ് ഉത്തരവിൽ പറയുന്നത്.










0 comments