print edition സംഘപരിവാർ നേതാവ് എംജി വിസി; സർക്കാർ–ഗവർണർ ഡീൽ

ഡി മാവൂത്
കോട്ടയം: സംഘപരിവാർ നേതാവായ അധ്യാപകനെ എംജി സർവകലാശാല വെെസ് ചാൻസിലറാക്കാൻ യുഡിഎഫ് സർക്കാരിന്റെയും ഗവർണറുടെയും ഒത്തുകളി. കൊച്ചി സർവകലാശാലയിലെ സംഘപരിവാർ അധ്യാപക സംഘടനയായ കൊച്ചിൻ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് സംഘിന്റെ സ്ഥാപക നേതാവ് ഡി മാവൂതിന് ഗവർണർ വിസിയുടെ പൂർണ ചുമതല നൽകി.
ചട്ടപ്രകാരം വൈസ് ചാൻസലർ ആകേണ്ടവരുടെ പട്ടിക യഥാസമയം നൽകാതെ യുഡിഎഫ് സർക്കാർ ഗവർണറുടെ നീക്കത്തിന് ഒത്താശചെയ്യുകയായിരുന്നു. സംഘപരിവാർ നേതാവിനെ വിസിയാക്കിയിട്ടും മുഖ്യമന്ത്രിയോ, ഉന്നത വിദ്യാഭ്യാസ മന്ത്രിയോ പ്രതികരിച്ചിട്ടില്ല.
എൽഡിഎഫ് സർക്കാരിന്റെ സമയത്ത് സാബു തോമസ് വൈസ് ചാൻസലർ പദവി ഒഴിഞ്ഞപ്പോൾ സർക്കാർ മൂന്ന് സീനിയർ പ്രൊഫസർമാരുടെ പട്ടിക നൽകിയിരുന്നു. അതിൽനിന്നാണ് ചാൻസലർ ഡോ. സി ടി അരവിന്ദകുമാറിന് വിസിയുടെ പൂർണ ചുമതല നൽകിയത്. ഇത്തവണ ഇതൊന്നും ഉണ്ടായില്ല.
സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജൻഡക്ക് യുഡിഎഫ് കീഴടങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിസി നിയമനം. എംജി സർവകലാശാലയിൽ പുതിയ വൈസ് ചാൻസലറെ തീരുമാനിക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ തെരഞ്ഞെടുക്കാൻ കഴിഞ്ഞ 26ന് സെനറ്റ് യോഗം നിശ്‌ചയിച്ചിരുന്നു.
25ന് നടന്ന ഓണററി ഡോക്‌ടറേറ്റ് വിതരണ ചടങ്ങിൽ പങ്കെടുക്കാൻ ഗവർണറും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണും സർവകലാശാലയിൽ എത്തിയിരുന്നു. ഇരുവരുടെയും കൂടിക്കാഴ്‌ചയ്‌ക്കുപിന്നാലെ സെനറ്റ് യോഗം മാറ്റിവച്ചു.
പിന്നാലെ സെനറ്റിലേക്കുള്ള ചാൻസലറുടെ നോമിനികളായ 19 പേരുടെ പട്ടിക സർവകലാശാലയ്‌ക്ക് കൈമാറി. സിൻഡിക്കറ്റിലും സെനറ്റിലും ആധിപത്യമുറപ്പിച്ച് വിസി നിയമനവും സർവകലാശാല ഭരണവും സംഘപരിവാർ നിയന്ത്രണത്തിലാക്കാനാണ് ചാൻസലറുടെ നീക്കം. പ്രൊഫ. മാവൂത് തിരുനെൽവേലി സ്വദേശിയാണ്.











0 comments