print edition അപകടം ഒഴിവാക്കാൻ നടപടിയില്ല; ഭീഷണിയായി നിരവധി മൺകൂനകൾ

ഡിവൈഎഫ്ഐ യൂത്തു ബ്രിഗേഡിന്റെ നേതൃത്വത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ
മേപ്പാടി : മണ്ണിടിച്ചിലുണ്ടായ തുരങ്കപാത പദ്ധതി പ്രദേശത്ത് ഭീഷണിയായി കൂടുതൽ മൺകൂനകൾ. ടാർപോളിൻകൊണ്ട് മൂടിയ മണ്ണുമലകൾ ഏതുസമയത്തും ഇടിയാവുന്ന നിലയിലാണ്. മഴക്കാലത്തിനുമുന്പേ നീക്കേണ്ട മണ്ണാണിവ. ഇത് ഇടിഞ്ഞാൽ ദുരന്തം ഇപ്പോഴത്തേതിനേക്കാൾ വലുതാകും. കനത്തമഴ ഭീതി വർധിപ്പിക്കുന്നുമുണ്ട്.
മണ്ണ് നീക്കംചെയ്യുന്നതിൽ ജില്ലാ ഭരണസംവിധാനത്തിനും പൊതുമരാമത്ത് വകുപ്പിനും ഗുരുതരവീഴ്‌ചയുണ്ടായി. കാലവർഷം തുടങ്ങിയശേഷമാണ് വിഷയത്തിൽ ഇടപെട്ടത്. മണ്ണുനീക്കാൻ സ്ഥലം അനുവദിക്കണമെന്ന് കരാർ കന്പനി ഇൗ ഘട്ടത്തിൽ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാൻ തയ്യാറായില്ല. കൂട്ടിയിട്ട മണ്ണ് അപകടഭീഷണിയാണെന്ന് ജൂൺ 25ന് പദ്ധതി പ്രദേശം സന്ദർശിച്ച പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. എന്നാൽ അടിയന്തരമായി നീക്കാനുള്ള നടപടികൾ സ്വീകരിച്ചില്ല.
ഇൗ സമയത്ത് മണ്ണുനീക്കുന്നത് കൂടുതൽ ഭീഷണിയാകുമെന്ന നിഗമനമായിരുന്നു. മൺകൂനകളുടെ ഉയരം കുറയ്‌ക്കാൻ സാങ്കേതിക വിദഗ്‌ധരുടെ അഭിപ്രായം തേടാനാണ് തീരുമാനിച്ചത്. തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മൂന്നുതവണ യോഗം ചേർന്നതായാണ് മന്ത്രി പി കെ ബഷീർ പറഞ്ഞത്. ഇൗ യോഗങ്ങളുടെ തീരുമാനവും നടപടിയും എന്തായിരുന്നുവെന്നതാണ് ചോദ്യം. മൺകൂനകളുടെ ഭീഷണി മനസ്സിലാക്കിയിട്ടും കണ്ണടച്ചുവെന്ന് വ്യക്തം. പൊതുമരാമത്ത് വകുപ്പ് കോഴിക്കോട് ഡിവിഷന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി.
മേപ്പാടി–ചൂരൽമല പാതയോടുചേർന്നും അല്ലാതെയും മൺതിട്ടകളുണ്ട്. ഇവ മഴയിൽ ഇളകിവന്നാൽ മീനാക്ഷി എസ്‌റ്റേറ്റ് ലയങ്ങളിലേക്കുൾപ്പെടെ എത്തും. ഇൗ അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ ഇപ്പോഴും എടുത്തിട്ടില്ല. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കൃത്യമായ നിരീക്ഷണവും അവലോകനവും നടപടികളുമുണ്ടായിരുന്നു.











0 comments