ആർത്തവ ആരോഗ്യം; മെൻസ്ട്രൽ കപ്പും ഇൻസിനറേറ്ററുകളും വിതരണം ചെയ്യാൻ ഹരിതകേരളം മിഷൻ

തിരുവനന്തപുരം : പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്ട്രൽ കപ്പും നാപ്കിൻ സംസ്കരണത്തിനുള്ള ഇൻസിനറേറ്ററും വിതരണം ചെയ്യുന്നു. ആർത്തവ ശുചിത്വ ഉത്പന്നങ്ങളുടെ പ്രചാരണവും ആർത്തവ ആരോഗ്യവും ബോധവൽക്കരണവും ലക്ഷ്യമിട്ടിട്ടുള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിക്കും.
2025-26 ലെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ തുക ഉപയോഗിച്ച് എച്ച്എൽഎൽ ലൈഫ് കെയറുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആർത്തവകാല ഉപയോഗ ശേഷമുള്ള സാനിറ്ററി നാപ്കിനുകളുടെ ശാസ്ത്രീയ സംസ്കരണത്തിന് വിദ്യാർഥിനികൾ കൂടുതലുള്ള സ്കൂളുകളിലും കോളേജുകളിലുമായി 322 ഇടങ്ങളിലാണ് ഇൻസിനറേറ്റർ സ്ഥാപിക്കുന്നത്. ഹരിതകേരളം മിഷൻ നടത്തിയ സർവേ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുത്ത സ്കൂളുകളിലും കോളേജുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലുമായി 1.69 ലക്ഷം മെൻസ്ട്രൽ കപ്പുകളാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്.
ഒരു ജില്ലയിലെ അഞ്ച് ഹയർ സെക്കൻഡറി സ്കൂളുകളും എല്ലാ കേളേജുകളും നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിൻ ഏറ്റെടുത്ത 152 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുമാണ് ആദ്യഘട്ടത്തിൽ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്‌കൂളുകളിലും കോളേജുകളിലും മതിയായ ആർത്തവ ശുചിത്വ സംവിധാനങ്ങൾ സജ്ജമാക്കുക, പരിസ്ഥിതി സൗഹൃദ ആർത്തവ ശുചിത്വ ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങിയവയും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി ഗുണഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്നതിനായി പ്രത്യേക ക്ലാസുകളും ശിൽപശാലകളും സംഘടിപ്പിക്കും.
കൊല്ലം ജില്ലയിൽ വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി അധ്യക്ഷയാകും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി എൻ സീമ പദ്ധതി വിശദീകരണവും കൊല്ലം ജില്ലാ കളക്ടർ എൻ ദേവീദാസ് മുഖ്യപ്രഭാഷണവും നിർവഹിക്കും.










0 comments