print edition വി എസ് അച്യുതാനന്ദന് തലസ്ഥാന നഗരത്തിൽ സ്മാരകം

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ പേരിൽ തലസ്ഥാനത്തിന്റെ ഹൃദയഭൂമിയായ പാളയം രക്തസാക്ഷിമണ്ഡപത്തിന് സമീപം സ്മാരകമുയരുന്നു. അന്തരീക്ഷ മലിനകരണമില്ലാതെ മുതിർന്നവർക്കും കുട്ടികൾക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാവുന്ന തരത്തിൽ
നഗര ഉദ്യാനമായാണ് തിരുവനന്തപുരം വികസന അതോറിട്ടി (ട്രിഡ) യുടെ നേതൃത്വത്തിൽ പാർക്ക് നിർമിക്കുന്നത്. പാളയം മുതൽ പഞ്ചാപ്പുര ജങ്ഷൻ വരെ വ്യാപിച്ചുകിടക്കുന്ന 1.2 ഏക്കർ സ്ഥലത്ത് സംസ്ഥാന സർക്കാരിന്റെ പദ്ധതിവിഹിതത്തിൽ നിന്ന് 1.64 കോടി രൂപ ചെലവഴിച്ചാണ് പാർക്ക് നിർമിക്കുന്നതെന്ന് ട്രിഡ ചെയർമാൻ കെ സി വിക്രമൻ അറിയിച്ചു.
വി എസിന്റെ പേരിൽ സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന സ്മാരകമാണിത്. വയോജന സൗഹൃദ നടപ്പാതകൾ, കുട്ടികളുടെ കളിയിടം, ജിംനേഷ്യം, പുൽത്തകിടിയിൽ വിശ്രമ സൗകര്യം, ജലധാരയും ആമ്പൽ തടാകവും, ലഘുഭക്ഷണ കിയോസ്ക്കുകൾ, പൊതു ശൗചാലയം, ഓപ്പൺ എയർ ഓഡിറ്റോറിയം, 24 മണിക്കൂർ സുരക്ഷാസംവിധാനം എന്നിവ ഇവിടെയുണ്ടാകും. നിർമാണ ഉദ്ഘാടനം 22 ന് പകൽ 11 ന് പാളയത്ത് തദ്ദേശ മന്ത്രി എം ബി രാജേഷ് നിർവഹിക്കും. വിഎസിന്റെ ഒരു ഒരു പൂർണകായ പ്രതിമകൂടി ഇവിടെ നിർമിക്കും. ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.









0 comments