print edition പമ്പാതീരത്തും ശിലായുഗ ജനവാസം; തെളിവായി പെട്ടിക്കല്ലറക്കൂട്ടം

പെരുനാട് മന്ദപ്പുഴയിൽ കണ്ടെത്തിയ പെട്ടിക്കല്ലറകളുടെ അവശിഷ്‌ടങ്ങൾ
പത്തനംതിട്ട : ശബരിമല താഴ്‌വരകളിലും നിലയ്‌ക്കലും കേന്ദ്രീകരിച്ച് പമ്പാതീരത്തുണ്ടായിരുന്ന പ്രാചീന ജനവാസത്തിന്റെ തെളിവുകളായി പെരുനാട് മന്ദപ്പുഴയിൽ പെട്ടിക്കല്ലറകളുടെ(സിസ്‌റ്റ് ബറിയൽ) അവശിഷ്‌ടങ്ങൾ. ശിലായുഗത്തിലെ ഡസൻ കണക്കിന് പെട്ടിക്കല്ലറകൾ ചേർന്ന ക്ലസ്‌റ്ററുകളാണ് കണ്ടെത്തിയത്. ഇത്രയധികം പെട്ടിക്കല്ലറകളുടെ വ്യത്യസ്‌തമായ കൂട്ടം കണ്ടെത്തുന്നത് ആദ്യം.
കൽപ്പാളികൾ പെട്ടികൾപോലെ നാലുവശവും കുത്തിനിർത്തി അതിൽ മൃതശരീരം അടക്കം ചെയ്യുന്ന രീതിയാണിത്. ഇത്തരം ശവസംസ്‌കാരങ്ങളുടെ കാലം ബി സി 500 മുതൽ എ ഡി 1200 വരെയായിരുന്നുവെന്നാണ് ചരിത്രരേഖയിലെ കണ്ടെത്തൽ. കൂടാതെ ഒരു മൂടിക്കല്ലിൽ കൊത്തിയ ചില പാറക്കോറലുകളും (പെട്രോഗ്ലിഫ്സ്) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
തമിഴ്നാട് കീലടി പുരാവസ്‌തു ഖനനത്തിൽനിന്ന് ലഭിച്ച ഇരുമ്പുയുഗത്തിലെ തെളിവുകളുമായി പശ്ചിമഘട്ട പ്രദേശത്തെ ഈ പുരാവസ്‌തു പ്രധാനമായ സ്ഥലത്തിന് ബന്ധമുണ്ടാകുമെന്ന് കരുതുന്നു. ഒരുപക്ഷേ കാലഗണനയിൽ തമിഴ്നാടിനേക്കാൾ പഴക്കം കണ്ടേക്കാം. കാരണം ഇരുമ്പുനിർമാണത്തിന്റെ പ്രകൃതിദത്ത അസംസ്‌കൃതവസ്തുവായ ഇരുമ്പയിര് അടങ്ങിയ ലാറ്ററൈറ്റ് ഏറ്റവുമധികം ലഭ്യമായ സ്ഥലമാണ് പത്തനംതിട്ടയിലെ പമ്പാനദീതട പ്രദേശങ്ങൾ.
മുന്പ് പത്തനംതിട്ട ഏനാദിമംഗലത്തും സമീപ പ്രദേശങ്ങളിലുംനിന്ന് പെട്ടിക്കല്ലറകൾ കണ്ടെത്തിയിരുന്നെങ്കിലും അടുത്തടുത്തായി നിരവധി കല്ലറകളുടെ കൂട്ടം കണ്ടെത്തുന്നതും ആദ്യമാണ്. പെട്ടിക്കല്ലറകളിൽ ഉൽഖനനത്തിന് കേന്ദ്ര, സംസ്ഥാന പുരാവസ്‌തു വകുപ്പുകളുടെ മാർഗനിർദേശം തേടുമെന്നും ഇവർ അറിയിച്ചു.










0 comments