എംഡിഎംഎ പണമിടപാട്: പ്രതികൾ ഉറ്റ സുഹൃത്തുകൾ; ഒന്നിച്ചിരുത്തി ചോദ്യംചെയ്യാൻ പൊലീസ്

സ്വന്തം ലേഖകൻ
Published on Jul 31, 2026, 09:25 AM | 1 min read
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യാൻ പൊലീസ്. കേസിൽ റിമാൻഡിൽ കഴിയുന്ന പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, ട്രെയ്‌നർ നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരെ വിട്ടുകിട്ടാൻ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.
പ്രതികളായ അധ്യാപികമാർ ഉറ്റ സുഹൃത്തുക്കളാണ്. നീഷ്‌മയുടെ വീട്ടിൽ പലതവണയായി മൂന്നുപേരെയും ഒരുമിച്ച് കണ്ടതായി നാട്ടുകാരും പറയുന്നു. ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലൂടെ ഇടപാടായി നടന്നിട്ടുള്ളത്. പണം ലഭിച്ചയാളെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. കേസിൽ പ്രതിയായ ജിജിൻ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഒരുകോടിയിൽപരം രൂപയുടെ ഇടപാട് ആറുമാസത്തിനിടെ നടന്നതായും പണം മറ്റൊരാൾക്ക് അയച്ചതായും കണ്ടെത്തി. അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടിലൂടെയും അമ്പത് ലക്ഷത്തിൽപരം രൂപ കൈമാറിയിട്ടുണ്ട്.
ലഹരിമരുന്ന് ആവശ്യമുള്ളവർ ആയിരം, രണ്ടായിരം എന്നിങ്ങനെ നിരവധി തവണയായി കൈമാറിയ ഇടപാടുകൾ നൂറുകണക്കിനുണ്ട്. അതിനാൽത്തന്നെ ലഹരി ഉപഭോക്താക്കളായ നിരവധി പേർ അടങ്ങുന്ന വൻ ശൃംഖല ഇതിന് പിന്നിലുള്ളതായാണ് വിവരം. ഉപഭോക്താക്കളെ ലഹരി വിൽപ്പനയുടെ കാരിയർമാരാക്കി യഥാർഥ പ്രതികൾ കാണാമറയത്താണുള്ളത്. കേസിൽ ആഴത്തിലുള്ള അന്വേഷണം നടന്നാൽ മാത്രമേ മുഴുവൻ പ്രതികളെയും നിയമത്തിനുമുന്നിൽ എത്തിക്കാൻ കഴിയൂ.









0 comments