ഓസ്ട്രേലിയയിൽ സോഷ്യൽ മീഡിയ വിലക്ക് പരാജയം: 80 ശതമാനം കൗമാരക്കാരും പ്ലാറ്റ്‌ഫോമുകളിൽ സജീവം

പ്രതീകാത്മക ചിത്രം
സിഡ്നി : 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് ഓസ്ട്രേലിയൻ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് പരാജയപ്പെടുന്നു. നിരോധനം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസം പിന്നിടുമ്പോഴും 80 ശതമാനത്തിലധികം കൗമാരക്കാരും സോഷ്യൽ മീഡിയ ഉപയോഗം തുടരുന്നതായി രാജ്യത്തെ ഇന്റർനെറ്റ് റെഗുലേറ്ററായ ഇ-സേഫ്റ്റി നടത്തിയ പഠനത്തിൽ കണ്ടെത്തി. സോഷ്യൽ മീഡിയ കമ്പനികൾ പ്രായപരിശോധന ഉറപ്പാക്കുന്നതിൽ വരുത്തിയ വീഴ്ചയാണ് ഇതിന് പ്രധാന കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 10നാണ് ഓസ്ട്രേലിയ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ നിരോധനത്തിന് മുൻപ് കുട്ടികൾ എത്രത്തോളം സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നോ, അത്രയും തന്നെ ഇപ്പോഴും 10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇവ ഉപയോഗിക്കുന്നു. നിരോധനത്തിന് മുൻപ് 86 ശതമാനം കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് നിലവിൽ അത് 81 ശതമാനം ആയി മാത്രമാണ് കുറഞ്ഞത്.
പ്രായം വ്യാജമായി നൽകിയും സാങ്കേതിക സംവിധാനങ്ങളിലെ പിഴവുകൾ മുതലെടുത്തുമാണ് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്. നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ടിക് ടോക്, യൂട്യൂബ് എന്നീ അഞ്ച് വമ്പൻ കമ്പനികൾക്കെതിരെ ഇ-സേഫ്റ്റി അന്വേഷണം ആരംഭിച്ചു. നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന ടെക് കമ്പനികൾക്ക് ചുമത്തുന്ന പിഴ തുക ഇരട്ടിയാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.










0 comments