'പിഎം ശ്രീ കടലിൽ എറിയാൻ അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ല'; പരിഹാസവുമായി വി കെ സനോജ്

തിരുവനന്തപുരം: പ്രതിപക്ഷത്തായിരിക്കുമ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങി പിഎം ശ്രീയുമായി മുന്നോട്ടുപോകാൻ യുഡിഎഫ് തീരുമാനിച്ചതിന് പിന്നാലെ മുസ്ലീം ലീഗിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്ഥാ സെക്രട്ടറി വി കെ സനോജ്. 'അറബിക്കടലിൽ വേണ്ടത്ര വെള്ളം ഇല്ലാഞ്ഞതിനാൽ ഇപ്പോൾ പിഎം ശ്രീ കടലിൽ എറിയാൻ കഴിയില്ലെന്ന് പാണക്കാട് നിന്ന് അറിയിപ്പ് വന്നിട്ടുണ്ട്'- സനോജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
മുസ്ലിം ലീഗിന്റെയുൾപെടെ അനുമതിയോടെയാണ് വ്യാഴാഴ്‌ച ചേർന്ന യുഡിഎഫ് ഏകോപനസമിതി യോഗം പിഎം ശ്രീയുമായി മുന്നോട്ടുപോകാൻ തീരുമാനമെടുത്തത്. പദ്ധതിയിൽനിന്ന് പിൻവാങ്ങില്ലെന്നും സ്‌കൂളുകൾ ഏതൊക്കെയെന്ന് തീരുമാനിക്കുമെന്നും കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രതിപക്ഷത്തായിരിക്കെ പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടെടുത്ത യുഡിഎഫ് ഭരണത്തിലെത്തിയതോടെ മലക്കംമറിയുകയായിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അറബിക്കടലിലെന്നു പറഞ്ഞവർ മന്ത്രിമാരായി. എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതിനാൽ പദ്ധതിയിൽനിന്ന് പിൻമാറാനാകില്ല എന്നായിരുന്നു അധികാരത്തിലെത്തിയപ്പോഴുള്ള വാദം. അധികാരത്തിലെത്താനുള്ള കുറുക്കുവഴി മാത്രമായിരുന്നു യുഡിഎഫിന് പിഎം ശ്രീ. ധാരണാപത്രം ഒപ്പിട്ടതല്ലാതെ കേരളത്തിൽ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടില്ലെന്നും രാജ്യസഭയിൽ കോൺഗ്രസിലെ ജെബി മേത്തർക്കുള്ള മറുപടിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് യുഡിഎഫ് തീരുമാനം.









0 comments