print edition മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; സതീശനെ മുഖ്യപ്രതി കന്റോൺമെന്റ് ഹൗസിലും കണ്ടു

വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഒൗദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ മുഹമ്മദ് ഹുസൈൻ (ഫെയ്സ് ബുക്കിൽ പങ്കുവച്ച ചിത്രം)
തിരുവനന്തപുരം: എംഡിഎംഎയുമായി കാസർകോട് അറസ്റ്റിലായ മുഹമ്മദ് ഹുസൈനും മുഖ്യമന്ത്രി വി ഡി സതീശനും തമ്മിലുള്ള അടുപ്പത്തിന് കൂടുതൽ തെളിവ്. സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ ഒൗദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസും നിയമസഭയിലെ ഓഫീസും ഇയാൾ സന്ദർശിച്ചിട്ടുണ്ട്. ആ ഘട്ടത്തിലും ഇയാൾക്ക് ലഹരിക്കച്ചവടമുള്ളതായി ഇന്റലിജൻസിന് വിവരം ലഭിച്ചു. കോൺഗ്രസ് മന്ത്രിമാരുമായും നേതാക്കളുമായും പ്രതിക്ക് അടുത്തബന്ധമുണ്ട്.
കന്റോൺമെന്റ് ഹൗസിൽ വച്ച് 2025 ആഗസ്‌ത് 18ന് എടുത്ത പടം ഹുസൈൻ സമൂഹമാധ്യമത്തിൽ ഇട്ടിട്ടുണ്ട്. നിയമസഭയിലെ ഓഫീസിൽ സതീശനൊപ്പം നിൽക്കുന്ന പടങ്ങളുമുണ്ട്. സതീശന്റെ ജന്മദിന ആഘോഷത്തിലും പങ്കെടുത്തു.
മുഹമ്മദ് ഹുസൈൻ അടക്കമുള്ള പ്രതികളുടെ രാജ്യാന്തര ബന്ധം അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണ്. ആഭ്യന്തരവകുപ്പ് ഇതിനായി ഇടപെട്ടിട്ടില്ല. നൈജീരിയക്കുപുറമെ തായ്‌ലൻഡിലെ മാഫിയയുമായും പ്രതികൾക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് പൊലീസ്. ഇൗ സംഘവുമായി ബന്ധമുള്ളവരെ അടുത്തിടെ അറസ്റ്റ് ചെയ്‌തിരുന്നു.
മുഹമ്മദ് ഹുസൈൻ പ്രതിയായ എംഡിഎംഎ കേസിൽ പ്രാഥമിക അന്വേഷണം നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയിട്ടുണ്ടെങ്കിലും കേരള പൊലീസ് കേസിന്റെ വിശദാംശങ്ങൾ ഇവർക്ക് കൈമാറിയിട്ടില്ല.
മുഖ്യമന്ത്രിയുമായി പ്രതിക്കുള്ള ബന്ധം പുറത്തുവന്നതോടെ അന്വേഷണം വഴിമുട്ടി. ഫോൺ രേഖകൾ പരിശോധിക്കാനോ ഫോണുകൾ ഫൊറൻസിക് പരിശോധനക്ക് അയക്കാനോ തയ്യാറായിട്ടില്ല. ഒരാഴ്‌ച പിന്നിട്ടിട്ടും പ്രതികളെ കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡി അപേക്ഷയും നൽകി യില്ല. ബംഗളൂരു കേന്ദ്രമായ നൈജീരിയൻ ലഹരി മാഫിയയുടെ ഏജന്റായിട്ടും ഹുസൈൻ ഉൾപ്പെടെ മൂന്ന് പ്രതികളുടെ വിവരം കർണാടക പൊലീസിനും നൽകിയിട്ടില്ല. ലക്ഷങ്ങളുടെ ഇടപാടുണ്ടായിട്ടും ബാങ്ക് രേഖകളും പരിശോധിച്ചില്ല.










0 comments