സൈബർ തട്ടിപ്പിന് മാട്രിമോണിയൽ സൈറ്റും; "വധു' തട്ടിയത് 1.28 കോടി രൂപ

തിരുവനന്തപുരം: മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട മലയാളി യുവതി വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരം സ്വദേശിയായ 32കാരനിൽനിന്ന് തട്ടിയത് 1,28,93,964 രൂപ. വെബ്സൈറ്റിൽ റൃതിക എന്ന പേരിലാണ് യുവതി അക്കൗണ്ട് തുടങ്ങിയത്. തുടർന്ന് യുവാവുമായി പരിചയപ്പെട്ടശേഷം ഡൽഹിയിലാണ് താമസമെന്നും നാട്ടിൽ വരുമ്പോൾ വിവാഹം ഉറപ്പിക്കാമെന്നും യുവാവിനെ വിശ്വസിപ്പിച്ചു. ഇതിനിടെ യുവതിയുടെ അമ്മയെന്ന പേരിൽ മറ്റൊരു സ്ത്രീ യുവാവിനെ ബന്ധപ്പെട്ട് വിവാഹം നടത്താമെന്ന് ഉറപ്പും നൽകി.
ഇതിനുശേഷം വാട്‌സാപ് നമ്പർ വഴിയാണ് ഇരുവരും ബന്ധപ്പെട്ടിരുന്നത്. തന്റെ അമ്മാവന് ഓഹരി നിക്ഷേപമുണ്ടെന്നും വൻ ലാഭം ഉണ്ടാക്കാമെന്നും യുവാവിനെ പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് "പ്ലസ് 500 ഗ്ലോബൽ സി എസ്' എന്ന ടെലഗ്രാം ചാനലിലൂടെ ഓൺലൈൻ ട്രേഡിങ്ങിനുള്ള ലിങ്ക് നൽകി ഡൗൺലോഡ് ചെയ്യിപ്പിച്ചു. ആദ്യം യുവാവ് നിക്ഷേപിച്ചപ്പോൾ ചെറിയ തുക ലാഭം ലഭിച്ചു.
ഇതോടെ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 14 മുതൽ ജൂലൈ വരെ 14 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് 1,28,93,964 രൂപ അയച്ചത്. പണം തിരികെ ലഭിക്കാത്തതോടെ സംശയം തോന്നിയ യുവാവ് സൈബർ പൊലീസിൽ പരാതി നൽകി. മലയാളികൾ ഉൾപ്പെടെയുള്ള വൻ സംഘമുള്ളതായാണ് വിവരം.










0 comments