print edition മനോരമ ‘വിധി’ പ്രഖ്യാപിച്ചു; അളിയൻ നിയമനത്തിൽ കഴമ്പില്ലെന്ന്

തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അളിയനെ നിയമിച്ചതിൽ കഴമ്പില്ലെന്ന് മനോരമയുടെ ‘വിധി’ പ്രഖ്യാപനം. ആരോപണങ്ങളിൽ കഴമ്പില്ലെന്നും വിവാദം കെട്ടടങ്ങി എന്നുമാണ് യുഡിഎഫ് പത്രം വെള്ളിയാഴ്‌ച നൽകിയ വാർത്ത.
സഹോദരീ ഭർത്താവ് ബെന്നി തോമസിനെ സ്‌റ്റാഫിൽ നിയമിച്ചതുവഴി സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയതെന്നാണ് ഗൗരവമുള്ള വിഷയം.
തികഞ്ഞ സ്വജനപക്ഷപാതമാണ് അളിയനെ നിയമിച്ചതിലൂടെ പുറത്തുവന്നത്. രണ്ട് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാളായാണ് അളിയനെ നിയമിച്ചത്.
അളിയനെ നിയമിച്ചതിനെക്കുറിച്ച് നിയമസഭയിൽ മൗനംപാലിച്ച സണ്ണി ജോസഫ് വെള്ളിയാഴ്‌ചയാണ് പരസ്യമായി പ്രതികരിച്ചത്. ബെന്നിയെ സഹോദരീ ഭർത്താവ് എന്ന മാനദണ്ഡത്തിലല്ല നിയമിച്ചതെന്നും നല്ല പൊതുപ്രവർത്തകനാണ് അദ്ദേഹം എന്നുമായിരുന്നു പ്രതികരണം.
ഇതോടെ, വിവാദം അവസാനിച്ചുവെന്നാണ് മനോരമ ‘വിധി’ പറഞ്ഞത്. വിവിധ സഹകരണ ബാങ്കുകളിലടക്കം നിരവധി ബന്ധുക്കളെ സണ്ണി ജോസഫ് മുമ്പും നിയമിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
പിണറായി വിജയൻ മന്ത്രിസഭയിൽ മുഹമ്മദ് റിയാസിനെ ഉൾപ്പെടുത്തിയതുമായാണ് മന്ത്രി കെ മുരളീധരൻ അളിയൻ നിയമനത്തെ താരതമ്യം ചെയ്‌തത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു റിയാസ്.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗമായ അദ്ദേഹം ബേപ്പൂരിൽനിന്ന് മത്സരിച്ച് വിജയിച്ചാണ് നിയമസഭയിലുംതുടർന്ന് മന്ത്രിസഭയിലും എത്തിയത്.
അല്ലാതെ, നിയമസഭയിലേക്കും മന്ത്രിസഭയിലേക്കും പിണറായി വിജയൻ നോമിനേറ്റ് ചെയ്തതല്ല.
എന്നിട്ടും മുരളീധരന്റെ പ്രതികരണംകൂടി കൊടുത്താണ് അളിയൻ നിയമനത്തെ മനോരമ ന്യായീകരിക്കുന്നത്. മന്ത്രി ബിന്ദു കൃഷ്‌ണയുടെ സ്‌റ്റാഫിൽ ബിജെപിക്കാരനെ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. കോൺഗ്രസുകാർതന്നെയായിരുന്നു ആരോപണം ഉയർത്തിക്കൊണ്ടുവന്നതും. അതിലും കഴമ്പില്ലെന്നാണ് മനോരമയുടെ കണ്ടെത്തൽ.











0 comments