ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി; മഞ്ചേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് ഡിഎംഒ റിപ്പോർട്ട് തേടി

മഞ്ചേരി: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ 73-കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം രണ്ട് ദിവസത്തിനകം അടിയന്തരമായി ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. മെയ് ആദ്യവാരം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ വയോധികയെ മെയ് 12-നാണ് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരുടെ നില ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞതായി കണ്ടെത്തിയത്. ഇതോടെ ചികിത്സയിൽ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ ചികിത്സയിൽ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് മഞ്ചേരി മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകാനിടയുള്ള സ്വാഭാവിക ശാരീരിക പ്രയാസങ്ങൾ മാത്രമാണ് രോഗിക്കുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. വൈകുന്നേരത്തോടെ രോഗിക്ക് കാലിൽ മരവിപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാർ വീണ്ടും പരിശോധന നടത്തി. കാലിലേക്കുള്ള ഞരമ്പിലെ രക്തകുഴലിൽ തടസമുണ്ടായതായി കണ്ടെത്തി. തുടർന്ന് ആൻജിയോഗ്രാം തടസ്സം നീക്കുകയും ചെയ്തു. പ്രായമായവരിൽ ശസ്ത്രക്രിയ നടത്തുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഇത്തരം സങ്കീർണതകളെക്കുറിച്ച് രോഗിയുടെ ബന്ധുക്കളെ മുൻകൂട്ടി ബോധ്യപ്പെടുത്തിയിരുന്നതായും, ഇത് സംബന്ധിച്ച സമ്മതപത്രം രേഖാമൂലം ഒപ്പിട്ടു വാങ്ങിയ ആശുപത്രി അധികൃതർ പറയുന്നു.










0 comments