മാനസികവെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പീഡിപ്പിച്ചയാൾ റിമാൻഡിൽ

അങ്കമാലി: മാനസികവെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ വീട്ടിൽക്കയറി പീഡിപ്പിച്ചയാളെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശി രാജേഷാണ് (36) പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ശനി പകൽ ഒന്നോടെ അങ്കമാലി വിഐപി റോഡിലാണ് സംഭവം. പെൺകുട്ടിയും കുടുംബവും താമസിക്കുന്ന വാടകവീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു പീഡനം.
റോഡിലൂടെ സൈക്കിളിൽപ്പോയ പ്രതി പെൺകുട്ടിയെ കണ്ട് സൈക്കിൾ വൈദ്യുതിപോസ്റ്റിൽ ചാരിവച്ചശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളികേട്ട് എതിർവശത്തെ വീട്ടുകാരനും നഗരസഭ സ്ഥിരംസമിതി അധ്യക്ഷനുമായ വി എ വർഗീസും മറ്റൊരാളും ഓടിയെത്തി രാജേഷിനെ പിടികൂടുകയായിരുന്നു. വിവരമറിഞ്ഞ് സമീപവാസികളും എത്തി. പൊലീസിനെ വരുത്തി പ്രതിയെ കൈമാറി. പെയിന്റിങ് തൊഴിലാളിയായ രാജേഷ് പെൺകുട്ടി താമസിക്കുന്ന വീടിനു കുറച്ചുമാറി വാടകയ്ക്ക് താമസിക്കുകയാണ്.
ജോലിക്കായി പോകുന്ന വഴിയിലുള്ള ഈ വീടിനെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ അറിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുപോയ സമയത്താണ് ഇയാൾ വീട്ടിൽ കയറിയത്. അമ്മയും പെൺകുട്ടിയും അനുജനുമാണ് വീട്ടിൽ താമസിക്കുന്നത്. രാജേഷ് എത്തിയസമയം അനുജനും പുറത്തായിരുന്നു.










0 comments