ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; യുവാവ് സഹോദരന്റെ മർദനമേറ്റു മരിച്ചു

പ്രതീകാത്മക ചിത്രം
എരഞ്ഞിമാവ്: കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ലക്ഷ്മി നാരായണൻ (32) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ ലക്ഷ്മി കൈലാസിനെ അരീക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. എരഞ്ഞിമാവ് ഭാഗത്ത് ജോലി ആവശ്യത്തിനായി താമസിക്കുകയായിരുന്നു ഇരുവരും. രാത്രിയിൽ ഇവർക്കിടയിൽ പെട്ടെന്നുണ്ടായ തർക്കം രൂക്ഷമാവുകയും കൈയാങ്കളിയിൽ എത്തുകയുമായിരുന്നു. തർക്കത്തിനിടെ പ്രകോപിതനായ ലക്ഷ്മി കൈലാസ്, ലക്ഷ്മി നാരായണനെ കൊലപ്പെടുത്തുകയായിരുന്നു
വിവരമറിഞ്ഞ ഉടൻ തന്നെ അരീക്കോട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പ്രതിയായ ലക്ഷ്മി കൈലാസിനെ പോലീസ് ഉടനടി കസ്റ്റഡിയിലെടുത്തു. എന്തിനെച്ചൊല്ലിയാണ് സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടായതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൃത്യമായ കാരണങ്ങൾ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.










0 comments