ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന് സമാപനം
print edition വേർതിരിവുകളുടെ കാലത്ത് സ്‌നേഹത്തെക്കുറിച്ച് പറയണം : മമ്മൂട്ടി

ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മമ്മൂട്ടിയെ മന്ത്രി പി രാജീവ് ആദരിക്കുന്നു.
കൊച്ചി
സംസ്‌കാരമെന്നാൽ മറ്റുള്ളവരുടെ സാന്നിധ്യം നമ്മൾ തിരിച്ചറിയുക എന്നതുകൂടിയാണെന്ന് നടൻ മമ്മൂട്ടി. എല്ലാവർക്കും അവകാശപ്പെട്ടതാണ് ഇൗ ഭൂമിയും വായുവും ജലവുമെല്ലാം എന്ന തിരിച്ചറിവാണ് അതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ സമാപനസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ പലപ്പോഴും സംസ്‌കാരമായി തെറ്റിദ്ധരിക്കാറുണ്ട്. വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ ഭാഗംമാത്രമാണ്. സർക്കാർ മുൻകൈയെടുത്ത് സംസ്‌കാരം പഠിപ്പിക്കാനോ സാംസ്കാരികബോധത്തെ ഉണർത്താനോ ഉള്ള കൂട്ടായ്മയല്ല ഇത്. നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ഓർമപ്പെടുത്താനാണ് സർക്കാർ ഇൗ സംരംഭം തുടങ്ങിയത്.
മനുഷ്യർ പരസ്‌പരം വിശ്വസിക്കുക എന്നതാണ് വലിയകാര്യം. നാമെല്ലാം ഒരേ വായു ശ്വസിച്ച് ഒരേ സൂര്യവെളിച്ചത്തിൽ കഴിയുന്നവരാണ്. എന്നാൽ, ചിലർ വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നു. ലോകമുണ്ടായ കാലംമുതൽ നാം പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ നന്മ ജയിക്കണം– അദ്ദേഹം പറഞ്ഞു.
സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ എം അനില്‍കുമാര്‍ അധ്യക്ഷനായി. സമാപന സമ്മേളനത്തിന് മുന്നോടിയായി മമ്മൂട്ടിക്ക് ആദരമർപ്പിച്ച് ‘അഭിനയസൂര്യൻ' എന്ന ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ രണ്ടാംപതിപ്പിന്റെ പ്രഖ്യാപനവും നടന്നു. രണ്ടാംപതിപ്പിന്റെ ലോഗോ മമ്മൂട്ടി പ്രകാശിപ്പിച്ചു. മമ്മൂട്ടിയെ മന്ത്രി പി രാജീവ് ആദരിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ഗണേശ് എൻ ദേവി, സുധൻവ ദേശ്പാണ്ഡെ, രത്നപഥക് ഷാ, ടി എം കൃഷ്‌ണ തുടങ്ങിയവർ പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയനാണ് മൂന്നുദിവസം നീണ്ട ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഉദ്‌ഘാടനംചെയ്‌തത്. എട്ട് വേദികളിലായി സംഗീതം, നൃത്തം, നാടകം, ചിത്രകലാരംഗങ്ങളിലെ പ്രമുഖർ അണിനിരന്ന കലാവതരണങ്ങൾ, സംവാദം, മുഖാമുഖങ്ങൾ, പുസ്‌തകമേള തുടങ്ങിയവ അരങ്ങേറി.









0 comments