print edition ഒഡിഷയിൽ മയക്കുമരുന്ന് നിർമാണകേന്ദ്രം നടത്തിയ മലയാളി അറസ്റ്റിൽ

അലൻ ജയരാജ്, ആനന്ദ് രാജ്

സ്വന്തം ലേഖകൻ
Published on Apr 13, 2026, 12:35 AM | 1 min read
തിരുവനന്തപുരം : ഒഡിഷയിൽ മയക്കുമരുന്ന് നിർമാണകേന്ദ്രം നടത്തുകയും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ലഹരിവസ്തുക്കൾ വിൽക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നന്തൻകോട് സ്വദേശി അലൻ ജയരാജി (അലൻ രാജ്,- 33)നെയാണ് കേരള പൊലീസിന്റെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒഡിഷ പൊലീസ് പിടികൂടിയത്. ഒഡിഷയുടെ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് കഴിഞ്ഞദിവസം നടന്നത്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് അലനും സംഘവും വൻതോതിൽ ലഹരിക്കടത്ത് നടത്തിയിരുന്നു. അലനെയും ഒപ്പമുണ്ടായിരുന്ന മലയാളികളായ ആനന്ദ് രാജ്, കിരൺ, ബിത്തു, ഒഡിഷ സ്വദേശികളായ സാധുഭംഗി, ലക്ഷ്മൺ എന്നിവരെയും മണിക്കൂറുകൾ നീണ്ട ദൗത്യത്തിലൂടെയാണ് കീഴടക്കിയത്.
ആഴ്ചകൾക്കു മുമ്പ് നടന്ന അറസ്റ്റ് കഴിഞ്ഞ ദിവസമാണ് കേരള പൊലീസിനെ ഒഡിഷ പൊലീസ് അറിയിച്ചത്. ചെറിയ രീതിയിൽ ലഹരിവിൽപ്പന ആരംഭിച്ച അലൻ പിന്നീട് കഞ്ചാവ് സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയും വൻ കടത്തുകാരനായി മാറുകയുമായിരുന്നു.
ഒഡിഷയിലെ കോറാപുട്ടിലെ ജലാപുട്ട് റിസർവോയറിനുള്ളിലെ രഹസ്യദ്വീപിലായിരുന്നു അലൻ ഹാഷിഷ് ഓയിൽ നിർമാണ യൂണിറ്റ് പ്രവർത്തിപ്പിച്ചത്. വനത്തിനുള്ളിൽ ലാബ് സൗകര്യങ്ങളോടെയായിരുന്നു മയക്കുമരുന്ന് നിർമാണം. ഇവിടെ നിന്ന് 1800 ലിറ്റർ ഹാഷിഷ് ഓയിലും ആയിരം കിലോ കഞ്ചാവും അടക്കം 300 കോടിയാളം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. മയക്കുമരുന്ന് നിർമാണത്തിന് വിപുലമായ സജ്ജീകരണം ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ ക്രിമിനൽ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അലൻ പിന്നീട് ലഹരി ഉൽപ്പാദന -വിപണന മേഖലയിലേക്ക് തിരിയുകയായിരുന്നു. "അലൻ പുന്നൂസ്' എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.
കഞ്ചാവ് പിടിച്ചത് വഴിത്തിരിവായി
ഫെബ്രുവരി 16ന് പാപ്പനംകോട് കാറിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തതിനെത്തുടർന്നുള്ള അന്വേഷണമാണ് ഒഡിഷയിലെ സംഘത്തിലേക്ക് എത്തിയത്. പാപ്പനംകോട് നിർത്തിയിട്ട ആഡംബര കാറിൽനിന്ന് 300 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. അന്ന് കരകുളം സ്വദേശിയായ അഫ്‌സലി (23)നെയും സുഹൃത്തിനെയുമാണ് പിടികൂടിയത്. കേസ് സിറ്റി പൊലീസ് കമീഷണർ കെ കാർത്തിക്, നേമം പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷക സംഘത്തെ ഏൽപ്പിച്ചു. ഇതിനിടെ ലഹരി സംഘത്തിലുണ്ടായിരുന്ന ഹരികൃഷ്ണൻ, ജയ്സൻ എന്നിവരെ പിടികൂടി. അലനെ കേരളത്തിലെത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് കേരള പൊലീസ്.










0 comments