print edition ഡബ്ല്യുസിസി മുതൽ ഹേമ കമ്മിറ്റിരൂപീകരണം വരെ ; സിനിമാലോകത്തെ മാറ്റിമറിച്ച കേസ്

കൊച്ചി
മലയാള സിനിമാരംഗത്ത് സമാനതകളില്ലാത്ത കോളിളക്കങ്ങൾക്കും അതിന്റെ ഭാഗമായ ഗുണപരമായ മാറ്റങ്ങൾക്കും നടിയെ ആക്രമിച്ച കേസ് വഴിവച്ചു. താരസംഘടന അമ്മയിൽത്തന്നെയാണ് ആദ്യ ചലനമുണ്ടായത്. മലയാള സിനിമയുടെ പ്രധാന ചാലകശക്തികളിലൊന്നായി മാറിക്കഴിഞ്ഞിരുന്ന ദിലീപ് പെട്ടന്ന് വില്ലനായത് അമ്മയെ ഉലച്ചു. ആദ്യം ദിലീപിനെ തള്ളിപ്പറഞ്ഞില്ലെങ്കിലും അറസ്‌റ്റോടെ കൈവിടേണ്ടിവന്നു.
2017 ഫെബ്രുവരിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം നവംബർ ഒന്നിനാണ് വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) രൂപീകൃതമായത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനും അമ്മയിൽ ഉൾപ്പെടെ നടിമാരുടെ കൂട്ടായ്‌മ രൂപപ്പെടുത്താനും അതിനായി. സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ ജസ്‌റ്റിസ് ഹേമ കമ്മിറ്റി നിയമനവും കോളിളക്കമുണ്ടാക്കിയ കമ്മിറ്റി റിപ്പോർട്ടും അതിന്റെ തുടർച്ചയാണ്. സിനിമാരംഗത്തെ സ്‌ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കേരള ഫിലിം ചേംബർ അപക്‌സ് സമിതിയായി മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചതും നടിയെ ആക്രമിച്ച സംഭവത്തിന് ശേഷമാണ്. സിനിമാ നയരൂപീകരണത്തിനായി സർക്കാർ കഴിഞ്ഞ ആഗസ്‌തിൽ തിരുവനന്തപുരത്ത് സിനിമാ കോൺക്ലേവും സംഘടിപ്പിച്ചു.
അതിജീവിത ആ നശിച്ച രാത്രിയുടെ ഓർമയിൽ
അതിജീവിത ആ നശിച്ച രാത്രിയുടെ ഓർമയിലാണെന്നും ട്രോമയുണ്ടെന്നും അവരുടെ അഭിഭാഷക ടി ബി മിനി. തിങ്കളാഴ്‌ച രാവിലെ കോടതിയിൽ എത്തിയപ്പോഴായിരുന്നു പ്രതികരണം. രാവിലെ അവരുമായി സംസാരിച്ചിരുന്നു. അവർ ടെൻഷനിലാണെന്നും ആത്മവിശ്വാസം പകർന്നതായും എല്ലാ പ്രതികൾക്കും ശിക്ഷ ലഭിക്കാൻ പ്രാപ്‌തമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിട്ടുണ്ടെന്നും മുഴുവൻ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും പറഞ്ഞാണ് ടി ബി മിനി കോടതിക്കകത്തേക്ക് കയറിയത്.










0 comments