പാലക്കാട് മഹിളാ കോൺഗ്രസ് നേതാവ് ജയലക്ഷ്മി ബിജെപിയിൽ ചേർന്നു

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് ജില്ലയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ജയലക്ഷ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഷൊർണൂരിലെ എൻഡിഎ സ്ഥാനാർത്ഥി ശങ്കു ടി ദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്നത് വളരെ മോശം അനുഭവങ്ങളാണെന്ന് ജയലക്ഷ്മി ആരോപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചിത്രം വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും സ്റ്റോറിയായി പങ്കുവെച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ തന്നെ പരസ്യമായി അധിക്ഷേപിച്ചെന്ന് അവർ പറഞ്ഞു.
തന്റെ കുടുംബത്തെപ്പോലും ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായെന്നും ഇതിൽ മനംനൊന്താണ് പാർട്ടി വിട്ടതെന്നും ജയലക്ഷ്മി വ്യക്തമാക്കി. ഇകെ നായനാരും വിഎസ് അച്യുതാനന്ദനും ഉണ്ടായിരുന്ന കാലത്ത് ശക്തമായ രാഷ്ട്രീയ മത്സരമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
കോൺഗ്രസിലെ പൊട്ടിത്തെറികളുടെ തുടക്കം മാത്രമാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ എൻഡിഎയുടെ ഭാഗമാകുമെന്നും സ്ഥാനാർത്ഥി ശങ്കു ടി ദാസ് അവകാശപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടയിൽ ജയലക്ഷ്മിയുടെ പാർട്ടി മാറ്റം കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.










0 comments