print edition എംജിയിൽ കസേര ഉറയ്‌ക്കാതെ പരീക്ഷാ കൺട്രോളർ പദവി

കോട്ടയം: നാലുവർഷ ബിരുദം അഞ്ചാം സെമസ്‌റ്റർ പരീക്ഷ അടുത്തിരിക്കെ ചോദ്യബാങ്കുപോലും പൂർത്തിയാകാതെ വിവാദത്തിലായ എംജി സർവകലാശാലയിൽ മൂന്ന് ദിവസത്തിനകം രണ്ടാം പരീക്ഷാ കൺട്രോളർ. കഴിഞ്ഞ 14നാണ് സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസ് മേധാവി ഡോ. ടി ആർ കീർത്തിക്ക് പരീക്ഷാ കൺട്രോളറുടെ പൂർണ അധിക ചുമതല നൽകിയത്.
വ്യാഴാഴ്‌ച പ്രത്യേക സിൻഡിക്കറ്റ് യോഗം ചേർന്ന് ഡോ. ടി ആർ കീർത്തിയെ മാറ്റി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് മേധാവി ഡോ. സജ്ന ജലീലിന് പൂർണ ചുമതല നൽകി. പരീക്ഷാ നടപടിക്രമങ്ങൾ താളംതെറ്റി നിൽക്കുന്പോഴാണ് അടിക്കടിയുള്ള പരീക്ഷാ കൺട്രോളർ മാറ്റം.
2020 ഫെബ്രുവരി മുതൽ ഡോ. സി എം ശ്രീജിത്തായിരുന്നു പരീക്ഷാ കൺട്രോളർ. പരീക്ഷാ സംവിധാനം പൂർണമായും ഡിജിറ്റൈസ് ചെയ്യാനും അതുവഴി യുജി, പിജി പ്രോഗ്രാമുകളുടെയും നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെയും പരീക്ഷാഫലങ്ങൾ റെക്കോർഡ് വേഗത്തിൽ പ്രസിദ്ധീകരിക്കാനും അദ്ദേഹത്തിന്റെ കാലത്ത് സാധിച്ചിരുന്നു.
18 മാസംകൂടി കാലാവധി ശേഷിക്കെയാണ് ശ്രീജിത്തിന്റെ ഡെപ്യൂട്ടേഷൻ സർക്കാർ റദ്ദാക്കിയത്. തുടർന്നാണ് സർവകലാശാലയിൽ സീനിയർ അധ്യാപികയായ ഡോ. ടി ആർ കീർത്തിക്ക് വിസി പരീക്ഷാ കൺട്രോളറുടെ ചുമതല നൽകിയത്. എന്നാൽ മൂന്ന് ദിവസത്തിനകം യുഡിഎഫ് അനുകൂല സിൻഡിക്കറ്റ് യോഗം ചേർന്ന് മാറ്റി. ഭരണപരമായ തർക്കങ്ങളും അഭിപ്രായ വ്യാത്യാസങ്ങളും സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങളെ സ്‌തംഭിപ്പിക്കും.
സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ അസോ. പ്രൊഫസറായ ഡോ. സി ആർ ഹരിലക്ഷ്മീന്ദ്ര കുമാറിനെ കോളേജ് ഡവലപ്‌മെന്റ് കൗൺസിൽ ഡയറക്‌ടറായും സിൻഡിക്കറ്റ് നിയമിച്ചു.









0 comments