സാംസ്‌കാരിക മേഖലയിലും കെ എൻ പണിക്കർ സജീവമായി ഇടപെട്ടു: എം എ ബേബി

ഡൽഹി ജന സംസ്കൃതി സംഘടിപ്പിച്ച കെ എൻ പണിക്കർ അനുസ്മരണ ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സംസാരിക്കുന്നു
ന്യൂഡൽഹി: ഡോ. കെ എൻ പണിക്കരെ ചരിത്രകാരൻ മാത്രമായി കാണാൻ സാധിക്കില്ലെന്നും സാംസ്‌കാരിക തലത്തിൽ സജീവമായി ഇടപെട്ട വ്യക്തി കൂടിയായിരുന്നു അദ്ദേഹമെന്നും സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കെ എൻ പണിക്കർ ക്ലാസ് റൂമുകളിൽ പകർന്നുനൽകിയ പാഠഭാഗങ്ങളോടൊപ്പം, അദ്ദേഹം സാംസ്‌കാരിക മേഖലയിൽ സമൂഹത്തിന് നൽകിയ പാഠങ്ങളെക്കുറിച്ചും ഓർക്കണം. ബാബരി മസ്‌ജിദ് തകർത്തതിന് ശേഷം അവിടെ സംഘടിപ്പിച്ച ആദ്യ സാംസ്‌കാരിക പരിപാടിയിൽ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു.
2006ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിനായി എൽഡിഎഫ് തയ്യാറെടുക്കുമ്പോൾ കെ എൻ പണിക്കരെ വിദ്യാഭ്യാസ മന്ത്രിയാക്കാൻ ആലോചിച്ചു. പാർടി നിർദേശിച്ചതനുസരിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചെങ്കിലും ഡോ. പണിക്കർ അത് വേണ്ടെന്ന് വച്ചു. എങ്കിലും ആ കാലയളവിൽ കേരള ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ഒരു മന്ത്രിയെപ്പോലെയായിരുന്നു എന്നും എം എ ബേബി പറഞ്ഞു.
ഡൽഹിയിലെ പുരോഗമന സാംസ്കാരിക കൂട്ടായ്മയായ ജന സംസ്കൃതി സംഘടിപ്പിച്ച കെ എൻ പണിക്കർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വിദഗ്‌ധൻ പ്രൊഫ. പ്രഭാത് പട്‌നായികും പരിപാടിയിൽ പങ്കെടുത്തു. ഡോ. ശോഭന വാര്യർ, പ്രൊഫ. സലിൽ മിശ്ര, മുതിർന്ന മാധ്യമപ്രവർത്തകൻ ടി കെ അരുൺ, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. പി വി സുരേന്ദ്രനാഥ്, ഡോ. ബ്രിജേഷ് എന്നിവരും അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു. ജനസംസ്കൃതി പ്രസിഡൻറ് ശങ്കരനാരായണൻ വി വി അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി എൻ ബാബുരാജ് സ്വാഗതം പറഞ്ഞു.










0 comments