കോറോ ഹെൽത്തിലെ പിരിച്ചുവിടലിൽ ശക്തമായ പ്രതിഷേധം ഉയരണം
ലേബർ കോഡിനെതിരായ പ്രക്ഷോഭത്തെ പരിഹസിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രി: എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻ
തിരുവനന്തപുരം: മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്ത് കേരളത്തിലെ ഓഫീസുകളിൽനിന്നും മുന്നറിയിപ്പില്ലാതെ എണ്ണൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതിൽ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഇത്തരം വെല്ലുവിളിയെയും ധിക്കാരത്തെയും കേരളത്തിൽ അംഗീകരിക്കില്ല എന്ന ഉറച്ചനിലപാട് സ്വീകരിക്കണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ ഇത്തരത്തിൽ അടച്ചുപൂട്ടുന്നവരെ സംരക്ഷിക്കുന്നതാണെന്ന് സിപിഐ എം നേരത്തെ വ്യക്തമാക്കിയതാണ്.
ലേബർ കോഡിനെതിരായി മുൻപ് പ്രക്ഷോഭം നടത്തിയപ്പോൾ പരിഹസിക്കുന്നരീതിയിലാണ് ഇന്നത്തെ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്. ലേബർ കോഡിന്റെ പശ്ചാത്തലത്തിലുള്ള ദുരനുഭവങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടാണ് ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിയത്. കോറോ ഹെൽത്തിലുണ്ടായ, കേട്ടുകേൾവിയില്ലാത്ത വിധത്തിലുള്ള കൂട്ടപ്പിരിച്ചുവിടലിനെ ശക്തിയായി എതിർക്കണമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീര്യംകുറഞ്ഞ മദ്യത്തിനുള്ള നികുതി 251 ശതമാനത്തിൽനിന്ന് 120 ശതമാനമായി എന്തിനാണ് കുറച്ചത് എന്നതിൽ മുഖ്യമന്ത്രി ഇതുവരെ ഉത്തരം നൽകിയിട്ടില്ല. നിയമസഭ പാസാക്കിയതോടെ, ഈ മദ്യം വിൽക്കില്ല എന്ന് തീരുമാനിച്ചാൽപോലും മദ്യക്കമ്പനികൾക്ക് കോടതികളിൽനിന്ന് അനുകൂല ഉത്തരവ് ലഭിക്കാൻ സാധ്യതയായി എന്നാണ് എക്സൈസ് മന്ത്രിതന്നെ പറഞ്ഞത്. സർക്കാരിന്റെ ഈ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ മദ്യമുതലാളിമാർ തന്നെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ സംവിധാനങ്ങളുടെയും ദുരന്തനിവാരണവകുപ്പിന്റെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ പരമാവധി വേഗത്തിലേക്ക് കൊണ്ടുപോകുംവിധം മുഴുവൻ പാർടി പ്രവർത്തകരും രംഗത്തിറങ്ങണം. മണ്ണിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും പരിക്കേറ്റവർക്ക് അടിയന്തരമായി വിദഗ്ധ ചികിത്സനൽകാനും ധനസഹായം ഉറപ്പാക്കാനും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.











0 comments