Deshabhimani

എം വി ​ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറി

mv govindan
വെബ് ഡെസ്ക്

Published on Mar 09, 2025, 01:50 PM | 1 min read

കൊല്ലം : സിപിഐ എം സംസ്ഥാന സെക്രട്ടറിയായി എം വി ​ഗോവിന്ദനെ തെരഞ്ഞെടുത്തു. 24ാം പാർടി കോൺ​ഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം വി ​ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. മാർച്ച് 6 മുതൽ 9 വരെ നാലു ദിവസങ്ങളിലായി കൊല്ലത്തുവച്ചായിരുന്നു സംസ്ഥാന സമ്മേളനം.


കണ്ണൂർ ജില്ലയിലെ മൊറാഴയിൽ ജനിച്ച എം വി ​ഗോവിന്ദൻ കെഎസ്‍വൈഎഫിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്. ഡിവൈഎഫ്ഐ രൂപീകരണത്തിനുള്ള അഖിലേന്ത്യാ പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായിരുന്നു. ഡിവൈഎഫ്ഐയുടെ പ്രഥമ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി, അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സിപിഐ എം കാസർകോട് ഏരിയാ സെക്രട്ടറി, കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.


നിലവിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്. സംസ്‌ഥാന സെക്രട്ടറി ആയിരിക്കെ കോടിയേരി ബാലകൃഷ്ണൻ അനാരോഗ്യത്തെ തുടർന്ന് സ്‌ഥാനം ഒഴിഞ്ഞതോടെ 2022 ആഗസ്തിൽ എം വി ഗോവിന്ദന് പകരം ചുമതല നൽകുകയായിരുന്നു. ദേശാഭിമാനിയുടെയും മാർക്സിസ്റ്റ് സംവാദത്തിന്റെയും ചീഫ് എഡിറ്ററായിരുന്നു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ്റെ വൈസ് പ്രസിഡന്റ്, കർഷകത്തൊഴിലാളി മാസികയുടെ ചീഫ് എഡിറ്റർ. അടിയന്തരാവസ്ഥക്കാലത്ത് നാലുമാസക്കാലം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നിരവധി തവണകളിലായി പൊലീസ് ഗുണ്ടാ മർദ്ദനത്തിന് വിധേയനായി.


തളിപ്പറമ്പിൽനിന്ന് മൂന്നുതവണ എംഎൽഎയും 2021ലെ മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ്, എക്സൈസ് മന്ത്രിയുമായിരുന്നു.


സ്വത്വരാഷ്ട്രീയത്തെപ്പറ്റി (എഡിറ്റർ), വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ ദർശനത്തിൽ, ചൈനീസ് ഡയറി, യുവജനപ്രസ്ഥാനത്തിൻ്റെ ചരിത്രം:ആശയസമരങ്ങ ളുടെ പശ്ചാത്തലത്തിൽ, കർഷകത്തൊഴിലാളി യൂണിയൻ: ചരിത്രവും വർത്തമാനവും, മാർക്സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ, കാടുകയറുന്ന ഇന്ത്യൻ മാവോവാദം എന്നിവ പ്രധാനപ്പെട്ട രചനകളാണ്.


ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ ശ്യാമളയാണ് ഭാര്യ. മക്കൾ : ജി എസ് ശ്യാംജിത്, ജി എസ് രംഗീത്.



deshabhimani section

Related News

View More
0 comments
Sort by

Home