വളച്ചൊടിക്കപ്പെടുന്ന ചരിത്രം സ്വീകരിക്കപ്പെടുന്നത് ആശങ്കാജനകം: എം സ്വരാജ്

തിരുവനന്തപുരം
വളച്ചൊടിക്കപ്പെടുന്ന ചരിത്രം സ്വീകരിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി റസിഡന്റ് എഡിറ്ററുമായ എം സ്വരാജ്. രാഷ്ട്രപിതാവിനെ കൊന്നതാര് എന്ന് പറയാൻ മടിക്കുന്ന എഡിറ്റോറിയലുകൾ മലയാളത്തിലെ മുഖ്യധാരാപത്രങ്ങളിൽ വരുന്നു. കലാസ്വാദനത്തിലും വായനയിലും നിക്ഷിപ്ത താൽപ്പര്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎൽഐബിഎഫ് ഡയലോഗ് സെഷനിൽ ‘വായനയുടെ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എം സ്വരാജ്.
അടുത്തിടെ ഇറങ്ങിയ മിക്ക തെന്നിന്ത്യൻ സിനിമകളും അക്രമത്തെ പ്രകീർത്തിക്കുന്നതാണ്. അതിന് വൻ സ്വീകാര്യതയും കിട്ടുന്നു. എന്നാൽ, രാഷ്ട്രീയക്കൊലപാതകങ്ങൾ വർധിക്കുന്നെന്ന പ്രചാരണം തെറ്റാണ്. ചരിത്രം പരിശോധിച്ചാൽ ഒറ്റപ്പെട്ട സംഭവങ്ങളല്ലാതെ രാഷ്ട്രീയ കൊലപാതകങ്ങൾ കൂടിവരുന്നതായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമകളിലും പുസ്തകങ്ങളിലും ടെലിവിഷൻ പരിപാടികളിലുമെല്ലാം അക്രമങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുകയാണെന്ന് കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ പറഞ്ഞു. സമൂഹത്തിൽ അക്രമങ്ങൾ കൂടുന്നതായി പത്രങ്ങളുടെ പ്രാദേശിക പേജ് പരിശോധിച്ചാൽ മനസ്സിലാകും. പ്രതിവർഷം എണ്ണമറ്റ പുസ്തകങ്ങൾ ഇറങ്ങുന്ന നാടാണ് കേരളം. പുതിയ എഴുത്തുകാരും ധാരാളമായി ഉണ്ടാകുന്നു–- ശബരീനാഥൻ പറഞ്ഞു.










0 comments