അലകൾ തീർത്ത് ക്യാപ്‌റ്റൻ

പൂക്കോട്ടുംപാടത്തെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചുകൊണ്ടിരിക്കെ സ്ഥാനാർഥി എം സ്വരാജ് വേദിയിലെത്തുന്നു / ഫോട്ടോ: സുമേഷ് കോടിയത്ത്
ഒ വി സുരേഷ്
Published on Jun 16, 2025, 02:12 AM | 1 min read
നിലമ്പൂർ
സമയം രാവിലെ ഒമ്പത് ആകുന്നതേയുള്ളൂ. കുടയും ചൂടി പ്രായമായവരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ പോത്തുകല്ല് പഞ്ചായത്ത് ബസ് സ്‌റ്റാൻഡിനുമുന്നിലെ പന്തലിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനെ കാണാനും കേൾക്കാനുമുള്ളവരവാണ്. വൈകാതെ അതൊരു മഹാജനസഞ്ചയമായി.
എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് വോട്ടഭ്യർഥിച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ത്രിദിന പര്യടനത്തിന്റെ അവസാനദിവസമായിരുന്നു ഞായറാഴ്‌ച. സ്വരാജിന്റെ ജന്മനാടുൾക്കൊള്ളുന്ന പോത്തുകല്ലിലെ വഴികളെല്ലാം തെരഞ്ഞെടുപ്പ് റാലി നടക്കുന്നിടത്തേക്കായിരുന്നു. വേദിയിൽ ഗായകൻ ഫിറോസ് ബാബുവിന്റെ നേതൃത്വത്തിൽ റെഡ് വേവ്‌സ് തിരൂരിന്റെ ഗാനമേള. മുഖ്യമന്ത്രി എത്തിയതോടെ ജനം ആർത്തിരമ്പി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രസംഗം നിർത്തി മുഖ്യമന്ത്രിക്കായി മാറി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും നാടിന്റെ വികസനവും വർഗീയശക്തികളുമായി കൂട്ടുകൂടുന്ന യുഡിഎഫിന്റെ നിലപാടില്ലായ്‌മയും ചൂണ്ടിക്കാട്ടി അത്യുജ്വല പ്രസംഗം. വർഗീയശക്തികളെ കൂടെക്കൂട്ടിയുള്ള യുഡിഎഫിന്റെ മോഹത്തിന് നിലമ്പൂരിൽതന്നെ അവസാനമുണ്ടാക്കണമെന്ന് പറഞ്ഞപ്പോൾ നിർത്താതെയുള്ള കൈയടി. ഉച്ചയ്‌ക്കുശേഷം കരുളായിയിലും പൂക്കോട്ടുംപാടത്തും മുഖ്യമന്ത്രി സംസാരിച്ചു.
പോത്തുകല്ലിൽ പി ഷഹീർ അധ്യക്ഷനായി. മന്ത്രി ജെ ചിഞ്ചുറാണി, സിറിയക് ചാഴിക്കാടൻ എന്നിവരും സംസാരിച്ചു. വൈകിട്ട് പ്രസീത ചാലക്കുടിയുടെ നാടൻപാട്ടും അരങ്ങേറി. എം വി ഗോവിന്ദൻ, സത്യൻ മൊകേരി, സനിമാതാരങ്ങളായ ഇബ്രാഹിംകുട്ടി, അഡ്വ. സി ഷുക്കൂർ എന്നിവർ സംസാരിച്ചു. വിദ്യാർഥിയായ ശ്വേതകൃഷ്‌ണ വരച്ച മുഖ്യമന്ത്രിയുടെ ഛായാചിത്രം കൈമാറി. അതുൽ നറുകരയുടെ ഗാനമേളയും കലാമണ്ഡലം ഐശ്വര്യയുടെ നൃത്തവും അരങ്ങേറി. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, ജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എന്നിവർ സംസാരിച്ചു. അലോഷിയുടെ ഗാനമേള അരങ്ങേറി. മൂന്നിടത്തും സ്ഥാനാർഥി എം സ്വരാജ് സംസാരിച്ചു.









0 comments