print edition പ്രതിപക്ഷം കേരള ജനതയ്ക്ക് എതിര് : എം ബി രാജേഷ്

തിരുവനന്തപുരം
പ്രതിപക്ഷം കേരള ജനതയ്‌ക്ക് എതിരായാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. സമീപകാലത്ത് നടക്കാത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം സഭയിൽ ഉണ്ടായത്. പ്രതിപക്ഷ എംഎൽഎമാർ സ്‌പീക്കറുടെ ഡയസിലേക്ക് ഇടിച്ചു കയറി. പ്രതിപക്ഷനേതാവ് ഇതിനെ ന്യായീകരിക്കുകയാണ്. ഇൗ അക്രമങ്ങളെ സഭ ഒരു പ്രമേയത്തിലൂടെ അപലപിച്ചു. ബാക്കി നടപടി ജനം സ്വീകരിക്കട്ടെയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രബജറ്റിൽ ആമകൾക്ക് വേണ്ടി പദ്ധതി പ്രഖ്യാപിച്ചത് യാദൃശ്‌ചികമല്ല. കേരളത്തെ പരിഹസിക്കുകയാണ് ലക്ഷ്യം. ഇതിനെതിരെ മലയാളികളുടെയാകെ പ്രതികരണം ഉയർന്നു. കേന്ദ്ര അവഗണനക്കെതിരെ സഭയിൽ കൊണ്ടു വന്ന പ്രമേയത്തെ അനുകൂലിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. അവർ ബിജെപിക്ക് ഒപ്പമാണ്. സഭക്ക് പുറത്തും കരുതലോടെയാണ് പ്രതികരണം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ഉണ്ടാക്കിയ ധാരണക്ക് അലോസരമുണ്ടാകാതിരിക്കാനാണിത്. കേന്ദ്രത്തെ വിമർശിക്കേണ്ടി വരും എന്ന സാഹചര്യത്തിലാണ് പ്രതിപക്ഷം ഇന്ന് സഭ ബഹിഷ്‌കരിച്ചതെന്ന് മന്ത്രി പറഞ്ഞു.
പ്രമേയം സംബന്ധിച്ച് അറിയിച്ചിട്ടില്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്നതിൽ അർഥമില്ല. പ്രമേയം വിതരണം ചെയ്‌തിരുന്നു. ലീഗ് അംഗങ്ങൾ ചില ഭേദഗതികളും തന്നു. എന്നാൽ, ഭേദഗതി നിർദേശിച്ച എംഎൽഎമാരുടെ അവകാശംപോലും അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് തയാറാകുന്നില്ല. കഴിഞ്ഞ 10 കൊല്ലമായി കേരളത്തിന്റെ ഏതെങ്കിലും കാര്യത്തിൽ പ്രതിപക്ഷം സഹകരിച്ചിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
സോണിയ ഗാന്ധിയെ അപമാനിച്ചു എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അപമാനിക്കുന്ന തരത്തിൽ എന്തെങ്കിലും ഒരു വാക്കോ പരാമർശമോ സഭക്ക് അകത്തോ പുറത്തോ ഉണ്ടായതായി തെളിയിക്കാൻ വെല്ലുവിളിക്കുന്നതായും മന്ത്രി എം ബി രാജേഷ് പറഞ്ഞു.










0 comments