print edition സർക്കാരിന് വിവരങ്ങൾ കൈമാറുന്നതിൽ എന്താണ് തെറ്റ് : മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം
സർക്കാർ ആവശ്യത്തിന് കെ സ്‌മാർട്ടിൽ നിന്ന് വിവരങ്ങൾ കൈമാറുന്നതിൽ എന്താണ് തെറ്റെന്ന് മന്ത്രി എം ബി രാജഷ്. നിലവിൽ ഡാറ്റ നൽകിയിട്ടില്ല. നിയമപരമല്ലാത്ത കാര്യങ്ങളൊന്നും കെ സ്‌മാർട്ട് ചെയ്‌തിട്ടില്ല. സർക്കാർ പദ്ധതികളും അറിയിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുകയാണുണ്ടായതെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കെ സ്‌മാർട്ട് വന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും വിരൽത്തുമ്പിലായി. വ്യവസായ സംരംഭകർക്ക് അനുകൂലമാകുന്ന രീതിയിൽ പഞ്ചായത്ത്, മുനിസിപ്പൽ ലൈസൻസ് ചട്ടങ്ങൾ ലഘൂകരിച്ചു. കെട്ടിടനിർമാണ ചട്ടങ്ങളിലും ഇളവുകൾ വരുത്തി. 300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് ഒരു മിനിറ്റിൽ പെർമിറ്റ് ലഭിക്കുന്ന സംവിധാനം നടപ്പിലാക്കി. കെ- സ്മാർട്ട് വഴി അതിവേഗത്തിൽ ഒരു കോടിയിലധികം ഫയലുകൾ തീർപ്പാക്കി. എല്ലാ ജില്ലകളിലും അദാലത്തുകൾ സംഘടിപ്പിച്ചു. ലഭിച്ച 17,000-ത്തിലധികം പരാതികളിൽ 90 ശതമാനവും പരിഹരിച്ചു.
സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സർവേയിൽ പ്രത്യേക പരാമർശം ലഭിച്ചു. സംസ്ഥാനത്തെ വിവിധ മാലിന്യമലകൾ നീക്കം ചെയ്ത് 70 ഏക്കറോളം ഭൂമി സർക്കാർ വീണ്ടെടുത്തു. ബിപിസിഎല്ലുമായി ചേർന്ന് സംസ്ഥാനത്ത് 7 കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമാണ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ 2480 കിമീ റോഡ് നവീകരിച്ചു. രണ്ടാം ഘട്ടത്തിൽ 939 കോടിയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.









0 comments