print edition പ്രതിപക്ഷനേതാവിന് രാഷ്ട്രീയപാപ്പരത്തം : എം ബി രാജേഷ്

തിരുവനന്തപുരം
പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഇരട്ടത്താപ്പിന്റെ നേതാവാണെന്ന് മന്ത്രി എം ബി രാജേഷ് നിയമസഭയിൽ പറഞ്ഞു. കുറേ ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷാംഗങ്ങൾ ബാനർ പിടിച്ച് സ്പീക്കറെ അന്ധനാക്കുന്നു. എന്നാൽ, പ്രതിപക്ഷനേതാവിനെ ആരാണ് അന്ധനാക്കുന്നത്. ഗാന്ധാരിയെപ്പോലെ സ്വയം കണ്ണുകെട്ടുന്ന അദ്ദേഹം ചൊവ്വാഴ്ച നിയമസഭയിൽ നടന്നഅനിഷ്ട സംഭവങ്ങളെ ഇപ്പോഴും ന്യായീകരിക്കുന്നു. പാർലമെന്ററി മര്യാദകളെക്കുറിച്ച് ക്ലാസെടുക്കുന്ന വി ഡി സതീശൻ പ്രതിപക്ഷാംഗങ്ങൾ സഭയിൽ കാണിച്ചുകൂട്ടിയതിനെ ന്യായീകരിക്കുന്നത് ഇരട്ടത്താപ്പാണ്.
സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആക്ഷേപിച്ചെന്ന് പ്രതിക്ഷനേതാവ് പറയുന്നു. എന്ത് ആക്ഷേപമാണ് നടത്തിയത്. സഭയിൽ ഉചിതമല്ലാത്ത ഒരുവാക്കും ഭരണപക്ഷത്തുള്ളവർ പറഞ്ഞിട്ടില്ല. ഞങ്ങൾ അറിയാതെപോലും മോശം വാക്ക് ഉച്ചരിക്കാൻ ശീലിച്ചവരോ അങ്ങനെ വളർന്നവരോ അല്ലെന്ന് മന്ത്രി പറഞ്ഞു.
അനുരാഗ് ഠാക്കൂറിനെ ഞാൻ കെട്ടിപ്പിടിച്ചെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാൽ കെട്ടിപ്പിടിച്ചത് ഞാനല്ല, രാഹുൽ ഗാന്ധി നരേന്ദ്രമോദിയെയാണ്. അനുരാഗ് ഠാക്കൂറിനൊപ്പമുള്ള ചിത്രം മാത്രമല്ല രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങളുമുണ്ട്. പടമാണ് പ്രശ്നമെങ്കിൽ പ്രതിപക്ഷനേതാവിനൊപ്പവും ഞാൻ ചിത്രമെടുത്തിട്ടുണ്ട്. ഗോൾവാക്കറുടെ ചിത്രത്തിനുമുന്നിൽ വളഞ്ഞുനിന്ന് വിളക്ക് കൊളുത്തി വണങ്ങിയ ചിത്രത്തെ ഞങ്ങൾ നിശിതമായി വിമർശിക്കും.
വ്യക്തപരമായ വിരോധം ഞങ്ങൾക്കില്ല. വിമർശം രാഷ്ട്രീയപരമാണ്. രാഷ്ട്രീയപാപ്പരത്തമാണ് പ്രതിപക്ഷനേതാവിനെന്നും മന്ത്രി പറഞ്ഞു.










0 comments