പരീക്ഷ നടന്നത് 2024ൽ
print edition റെയിൽവേയിൽ ലോക്കോ പൈലറ്റ് നിയമനം അനന്തമായി നീളുന്നു

അനഘ പ്രകാശ്
Published on Mar 03, 2026, 02:11 AM | 1 min read
കോഴിക്കോട്
നടപടിക്രമം പൂർത്തിയായിട്ടും അസിസ്‌റ്റന്റ് ലോക്കോ പൈലറ്റ് നിയമനം നടത്താതെ റെയിൽവെ. ഇൗ തസ്തികയിലേക്ക് ഉദ്യോഗാര്‍ഥികളെ റിക്രൂട്ട് ചെയ്തിട്ടും നിയമനം നൽകാൻ റെയിൽവേ മടിക്കുകയാണ്. സൗത്ത് വെസ്റ്റേൺ സോണിൽ റിപ്പോര്‍ട്ട് ചെയ്ത 1576 ഒഴിവിലേക്കാണ് 2024ൽ പരീക്ഷ നടത്തിയത്. 2025 ഒക്ടോബറിൽ മെഡിക്കൽ ടെസ്‌റ്റ് നടത്തി ഡിസംബറിൽ -ഫലവും വന്നു. എന്നിട്ടും നിയമനം നീട്ടിക്കൊണ്ടുപോകുകയാണ്. ജീവനക്കാരെ പരമാവധി കുറച്ച്, നിലവിലുള്ളവരെ കൂടുതൽ ജോലിയെടുപ്പിക്കാനുള്ള കേന്ദ്രസർക്കാർ സമീപനമാണ് നിയമനം വൈകുന്നതിന് കാരണം.
നേരത്തെ, 473 ഒഴിവുകൾ മാത്രമാണ് സൗത്ത് വെസ്റ്റേൺ സോണിൽ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) നേതൃത്വത്തിലുള്ള സമരത്തെ തുടർന്നാണ് 1576 എണ്ണമാക്കിയത്. റെയിൽവേയിൽ രാജ്യത്താകെ 5696 ഒഴിവുകൾമാത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ജിവനക്കാരുടെ സമരഫലമായാണ് ഒഴിവുകൾ 18,799 ആയി വര്‍ധിപ്പിച്ചത്.
ആദ്യഘട്ടത്തിൽ ഒരുമാസത്തെ പരിശീലനശേഷമാണ് ഉദ്യാഗാര്‍ഥികൾക്ക് പോസ്റ്റിങ് ലഭിക്കുക. പോസ്റ്റിങ്ങിനുശേഷവും അതത് ഇടങ്ങളിൽ പ്രത്യേക പരിശീലനം വേറെയുമുണ്ടാകും. ഇവയ്ക്കെല്ലാംശേഷം ജോലിയിൽ പ്രവേശിക്കാൻ കുറഞ്ഞത് മൂന്ന് മാസത്തോളമെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ജോലിയിൽ പ്രവേശിക്കാൻ വൈകുന്നതിനാൽ നിലവിലുള്ള ജീവനക്കാരുടെ ദുരിതവും തുടരുകയാണ്. പ്രതിവർഷം ആയിരക്കണക്കിന് ജീവനക്കാര്‍ വിരമിക്കുന്നുണ്ടെങ്കിലും മതിയായ നിയമനം നടത്തുന്നില്ല. അവധിപോലുമില്ലാതെയാണ് മിക്ക ലോക്കോ പൈലറ്റുമാരും ജോലിചെയ്യുന്നത്.










0 comments