എസ്ഡിപിഐ വിജയം കേരളത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നത്: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ എസ്ഡിപിഐയുടെ വിജയം അപകരമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. യുഡിഎഫ് പിന്തുണയോടെയാണ് എസ്ഡിപിഐ ജയിച്ചു കയറിയത്. ഈ വിയം കേരളത്തിന്റെ മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. ഇതിൽ നിന്നും കേരളത്തെ രക്ഷിക്കുന്ന സമീപനം ഇടതുപക്ഷം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രാദേശിക പ്രത്യേകതകൾ പ്രതിഫലിക്കും. നിലമ്പൂർ മണ്ഡലത്തിലെ പ്രശ്നം കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. ഇടതുപക്ഷത്തിന് ലഭിച്ച വിജയം ജനസ്വീകാര്യത കൊണ്ടാണ്. ചുങ്കത്തറയിലെ ഭരണമാറ്റത്തിൽ പാർട്ടി കൂടുതൽ പരിശോധനകൾ നടത്തും എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ പുലിപ്പാറ വാർഡിൽ യുഡിഎഫ് സിറ്റിങ് സീറ്റിലാണ് എസ്ഡിപിഐ വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാൾ വൻ വോട്ട് ചോർച്ചയുണ്ടായ യുഡിഎഫ് ഉപതെരഞ്ഞെടുപ്പിൽ ഇവിടെ മൂന്നാമതായി. എസ്ഡിപിഐ സ്ഥാനാർഥി 674 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫിൻറെ ടി എൻ സീമ 448 വോട്ടുകൾ നേടി രണ്ടാമതെത്തി. കോൺഗ്രസിൻറെ സബീന ഖരിമിന് 148 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിജെപിയുടെ ബി എസ് അജയകുമാറിന് 39 വോട്ടുകൾ ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി ഷീജയ്‍ക്ക് 319 വോട്ടുകൾ ലഭിച്ചിരുന്നു. ബിജെപിയുടെ കാഞ്ചിനട രതീഷിന് 49 വോട്ടുകളും ലഭിച്ചു. കോൺഗ്രസിൻറെയും ബിജെപിയുടെയും വോട്ട് ചോർച്ച കണക്കിൽ വ്യക്തം. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 280 വോട്ടുകൾ നേടിയ എൽഡിഎഫിന് ഇത്തവണ 168 വോട്ടുകൾ വർധിപ്പിക്കാനായി.
പുലിപ്പാറയിൽ കോൺഗ്രസ് അംഗം അബ്ദുൾ ഖരീം മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. പഞ്ചായത്തിൽ സിപിഐ എമ്മാണ് വലിയ ഒറ്റകക്ഷിയെങ്കിലും എസ്‌ഡിപിഐ, വെൽഫയർ പാർടി എന്നിവയുടെ പിന്തുണയോടെ കോൺഗ്രസിനാണ് ഭരണം. എൽഡിഎഫ്-8, യുഡിഎഫ് 7-, മറ്റുള്ളവർ– 4 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.









0 comments