ലോൺ പരിധി കഴിഞ്ഞു: ബാങ്കുകൾ പിആർഎസ് സ്വീകരിക്കുന്നില്ല; കർഷകർ ദുരിതത്തിൽ


സ്വന്തം ലേഖകൻ
Published on Jul 17, 2026, 10:10 AM | 1 min read
ആലപ്പുഴ : സപ്ലൈകോ കർഷകർക്ക് നൽകിയ പിആർഎസ് (പാഡി റെസീറ്റ് ഷീറ്റ്) ബാങ്കുകൾ സ്വീകരിക്കുന്നില്ലെന്ന് പരാതി. രണ്ടാഴ്‌ചയ്‌ക്കിടെ അഞ്ഞൂറോളം അപേക്ഷകൾ സ്വീകരിച്ചിട്ടില്ല. നിലവിൽ ഇതിനുമുൻപ് നൽകിയ പിആർഎസുകളിൽ മാത്രമാണ് ബാങ്കുകൾ തുടർനടപടികൾ സ്വീകരിക്കുന്നത്. സംസ്ഥാന സർക്കാർ ബാങ്കുകളുമായി രൂപീകരിച്ച കൺസോഷ്യത്തിന്റെ പരിധി കഴിഞ്ഞതിനാലാണ് പ്രതിസന്ധിയെന്ന് ബാങ്കുകൾ അറിയിച്ചു. കൺസോഷ്യത്തിന്റെ പരിധി 1600 കോടിയാക്കി ഉയർത്തിയെങ്കിലും ബാങ്കുകളിലേക്ക് സംസ്ഥാന സർക്കാർ കൃത്യമായി പണം കൈമാറിയില്ല. സംഭരണ വിലയിൽ കേന്ദ്ര സർക്കാർ 90 കോടി സപ്ലൈകോയ്‌ക്ക് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇത് ബാങ്കുകൾക്ക് നൽകാനും സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ഇതോടെയാണ് ബാങ്കുകൾ പുതിയ അപേക്ഷകൾ സ്വീകരിക്കാതായത്. ഉടൻ പ്രശ്‌നം പരിഹരിക്കുമെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.
ജില്ലയിൽ 25,562 കർഷകരിൽനിന്ന് 105,319.45 മെട്രിക് ടൺ നെല്ലാണ് സർക്കാർ സംഭരിച്ചത്. ഇതിൽ 7254 കർഷകർക്കായി 95.18 കോടി രൂപ നൽകാനുണ്ട്. 1168 കർഷകർക്ക് ഇതുവരെ സപ്ലൈകോ പിആർഎസ് അനുവദിച്ചിട്ടില്ല. രാഷ്ട്രീയ പ്രേരിതമായി സപ്ലൈകോ, പാഡി മാർക്കറ്റിങ്, കൃഷി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതാണ് പിആർഎസ് നടപടികൾ അവതാളത്തിലാക്കിയത്. കനറ ബാങ്കിലൂടെ 114.91 കോടിയും എസ്‌ബിഐയിലൂടെ 110.41 കോടിയും സപ്ലൈകോ നേരിട്ട് 50 ലക്ഷവുമാണ് നൽകിയത്. പിആർഎസ് പദ്ധതിയിൽ എസ്‌ബിഐ, കനറ ബാങ്കുകളുമായി ഉണ്ടാക്കിയ കരാറിന്റെ കാലതാമസവും കർഷകരെ പ്രതിസന്ധിയിലാക്കി. മെയ് 22ന് ശേഷം അനുവദിച്ച പിആർഎസുകളിൽ സങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടി ബാങ്കുകൾ പണം നൽകിയിട്ടില്ല. മെയ് മാസത്തിൽ സംഭരിച്ചതിന്റെ പിആർഎസ് ഏതാനും കർഷകർക്ക് ലഭിക്കാനുണ്ട്. ഇതിൽ സർക്കാർ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.











0 comments