പൊതുവിപണിയിൽനിന്ന് കടമെടുപ്പിന് അനുമതി

തിരുവനന്തപുരം
സംസ്ഥാനത്തിന് ഈ വർഷം 29,529 കോടി രൂപ പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. കഴിഞ്ഞമാസം താൽക്കാലികാനുമതി നൽകിയ 5,000 കോടി ഉൾപ്പടെയാണിത്. ബാങ്കുവഴി കടപ്പത്രങ്ങളിലൂടെ വായ്‌പയെടുക്കുന്നതാണ് പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ്. 2,000 കോടി രൂപയുടെ കടപ്പത്രം വ്യാഴാഴ്‌ച പുറപ്പെടുവിച്ചു. ഇതിനായുള്ള ലേലം 20ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നു ശതമാനമാണ് വായ്‌പയെടുക്കാനുള്ള അവകാശം. പുറമേ വൈദ്യുതി മേഖലയിലെ പരിഷ്‌കരണത്തിനുള്ള പ്രോത്സാഹനമായി അര ശതമാനവും. കിഫ്‌ബി, പെൻഷൻ കമ്പനി എന്നിവയ്‌ക്കായി എടുക്കുന്ന വായ്‌പ, പബ്ലിക് അക്കൗണ്ട് എന്നിവ കഴിച്ചുള്ള തുകയാണ് കേരളത്തിന് വായ്‌പയെടുക്കാനാവുക. ഇത്തവണ നിബന്ധനകളുടെ എണ്ണം കൂട്ടി. പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സർക്കാറിന്റെ ഗ്യാരന്റിയിലെടുക്കുന്ന വായ്‌പയുടെ അഞ്ച് ശതമാനം ഗ്യാരന്റി റിഡംപ്‌ഷൻ ഫണ്ട് (ജിആർഎഫ്) ആയി റിസർവ് ബാങ്കിൽ നൽകണം. ഇല്ലെങ്കിൽ സംസ്ഥാനത്തിന് എടുക്കാവുന്ന വായ്‌പയിൽനിന്ന് കാൽ ശതമാനം കുറയ്‌ക്കും. അതോടൊപ്പം കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ തുക മാർച്ച് 31ന് മുമ്പ് ചെലവിട്ടില്ലെങ്കിലും കേന്ദ്രസേനകളുടെ സേവനത്തിനുള്ള തുക ഒടുക്കിയില്ലെങ്കിലും വായ്‌പാനുപാദം കുറയ്‌ക്കും.
സംസ്ഥാനത്തിന് ഈ വർഷം 39,876 കോടി രൂപ വായ്‌പയെടുക്കാമെന്നാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളത്. ജിആർഎഫ് ആയി 600 കോടി രൂപയാണ് മാറ്റിവെക്കേണ്ടത്. ഫണ്ട് രൂപവൽകരിക്കാനുള്ള നിർദേശം റിസർവ് ബാങ്കിനെ അറിയിച്ചിട്ടുണ്ട്.










0 comments