ad
Deshabhimani

യുവാവിനെ കൊന്ന്‌ കനാലിൽ തള്ളിയ പ്രതിക്ക്‌ ജീവപര്യന്തം

ananthu murder case pathanamthitta

ജീവപര്യന്തം കഠിനതടവിന്‌ ശിക്ഷക്കപ്പെട്ട പ്രതി ശ്രീകുമാറിനെ കോടതിയിൽ നിന്ന്‌ പുറത്തേക്ക്‌ കൊണ്ടുവരുന്നു (ഇടത്), കൊല്ലപ്പെട്ട അനന്തു (വലത്)

വെബ് ഡെസ്ക്

Published on Apr 29, 2026, 10:23 PM | 1 min read

പത്തനംതിട്ട: കലഞ്ഞൂർ കുടുത്ത കനാൽഭാഗം അനന്തുഭവനിൽ അനന്തു (28) വിനെ കൊന്ന്‌ കനാലിൽ തള്ളിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. കുടുത്ത കനാൽ പുറമ്പോക്കിൽ താമസിക്കുന്ന ശ്രീവിലാസം ശ്രീകുമാറിനെ (കൊച്ചുപൊന്നി– 43) യാണ്‌ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി മൂന്ന്‌ ജഡ്‌ജി എസ്‌ മിനിമോൾ ശിക്ഷിച്ചത്. പ്രതി അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ്‌ ചെയ്‌തതെന്നും ദയ അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.


2023 ഫെബ്രുവരി അഞ്ചിനാണ്‌ കേസിനാസ്‌പദമായ സംഭവം. ഏഴിനാണ്‌ കല്ലട ജലസേചന പദ്ധതിയുടെ കാരുവേലിൽ കനാലിൽ അനന്തുവിന്റെ മൃതദേഹം കണ്ടത്. പ്ലംബർ ജോലിക്കാരനായ അനന്തുവും ശ്രീകുമാറിന്റെ ഭാര്യയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌. സംഭവദിവസം റബർ പ്ലാന്റേഷൻ തോട്ടത്തിലിരുന്ന് മദ്യപിക്കുകയായിരുന്ന അനന്തുവിനെ ശ്രീകുമാർ കമ്പിവടികൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്‌ പ്രോസിക്യൂഷൻ കേസ്‌.


തുടർന്ന്‌ മൃതദേഹം വലിച്ചിഴച്ച് കനാലിൽ കൊണ്ടിട്ടു. സ്ഥലത്തെ രക്തത്തുള്ളികൾ കേന്ദ്രീകരിച്ച്‌ നടന്ന ശാസ്‌ത്രീയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യതെളിവുകളും ശാസ്‌ത്രീയ തെളിവുകളും നിർണായകമായെന്ന്‌ പ്രോസിക്യൂഷനുവേണ്ടി ഹാജരായ പബ്ലിക്‌ പ്രോസിക്യൂട്ടർ വി ബിന്നി പറഞ്ഞു. കൂടൽ എസ്‌എച്ച്‌ഒയായിരുന്ന പുഷ്‌പകുമാറിന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം. എസ്‌ഐ ദിജേഷാണ്‌ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home