‘ലൈഫി’ന്റെ നിറപുഞ്ചിരി ; 50 കുടുംബങ്ങൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറി

പിണറായി
കയറിക്കിടക്കാൻ സുരക്ഷിത ഇടമില്ലെന്ന അമ്പത് കുടുംബങ്ങളുടെ സങ്കടമാണിവിടെ വഴിമാറുന്നത്. അവരുടെ മുഖങ്ങളിലെല്ലാമുണ്ട് നിറപുഞ്ചിരി. അവർക്കിനി സ്വന്തം വീട്. വേങ്ങാട് പഞ്ചായത്ത് ലൈഫ് ഭവനപദ്ധതിയിൽ അമ്പത് വീടാണ് ഭവനരഹിതർക്കായി നിർമിച്ചുനൽകിയത്. മമ്പറത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറി.
വേങ്ങാട് പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി പ്രകാരം അർഹരായവരിൽ 120 കുടുംബങ്ങളുമായാണ് വീടിനായി കരാറൊപ്പിട്ടത്. ഇതിൽ 43 വീടുകൾ മുൻ വർഷങ്ങളിൽ പൂർത്തീകരിച്ച് താമസം ആരംഭിച്ചു. ഇപ്പോൾ പണി പൂർത്തീകരിച്ച 50 കുടുംബങ്ങൾക്കാണ് താക്കോൽ കൈമാറിയത്. ശേഷിക്കുന്ന 27 വീടുകൾ നിർമാണഘട്ടത്തിലാണ്. ലൈഫ് പദ്ധതി വഴി നിലവിൽ പൂർത്തീകരിച്ച പ്രവർത്തനങ്ങൾക്കായി 4.18 കോടി രൂപയാണ് ചെലവഴിച്ചത്. രണ്ടുമുറി, സിറ്റൗട്ട്, അറ്റാച്ച്ഡ് ബാത്ത് റൂം, അടുക്കള എന്നിവ ഉൾപ്പെട്ടതാണ് ഓരോ വീടും.
ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി താക്കോൽ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി അധ്യക്ഷയായി. തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി പി അനിത, വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് കെ ഗീത തുടങ്ങിയവർ സംസാരിച്ചു.










0 comments