കൂടരഞ്ഞിയിലെ പുലി കൂട്ടിലായി


സ്വന്തം ലേഖകൻ
Published on Jan 25, 2025, 01:09 PM | 1 min read
മുക്കം : കൂടരഞ്ഞി പെരുമ്പൂള കൂരിയോട് പ്രദേശത്ത് ഭീതിപരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ആഴ്ചകളായി പ്രദേശത്ത് ഭീതിവിതച്ച പുലിയാണ് ഒടുവിൽ കൂട്ടിലായത്. ശനി രാവിലെ ഒമ്പതരയോടെ പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്ന വനം വകുപ്പിന്റെ ആർആർടി ടീമാണ് പുലി കൂട്ടിൽ കുടുങ്ങിയതായി കണ്ടത്.
ദിവസവും രാവിലെയും വൈ കിട്ടും ആർആർടി സംഘം പ്രദേശത്ത് പരിശോധന നടത്താറുണ്ട്. കഴിഞ്ഞ ദിവസം പുലിയുടേതിന് സമാനമായ ഒച്ച കേട്ടതായി നാട്ടുകാർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടത്. മൂന്നര വയസ്സ് പ്രായമുള്ള ആൺപുലിയാണ് കൂട്ടിലായത്. മൂന്ന് ആഴ്ചയിലേറെയായി പ്രദേശത്ത് പുലി ഭീതി വിതയ്ക്കുകയാണ്. ലിന്റോ ജോസഫ് എംഎൽഎ മ ന്ത്രിയുമായും ഉന്നത വനം ഉദ്യാഗസ്ഥരുമായും ബന്ധപ്പെട്ടതിനെ തുടർന്നാണ് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചത്. ജനുവരി നാലിന് കൂടും സ്ഥാപിച്ചു. കൂടുവച്ച് 21-ാം ദിവസമാണ് പുലി കുടുങ്ങിയത്.
പുലിയെ താമരശേരി റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസിലേക്ക് മാറ്റി. വൈദ്യ പരിശോധനയിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശമനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പീടികപ്പാറ സെക്‌ഷൻ ഓഫീസർ പി സുബീർ പറഞ്ഞു.










0 comments