കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണം ഉറപ്പ്; തടയാൻ കോൺഗ്രസിന് കഴിവില്ല: മണിശങ്കർ അയ്യർ

തിരുവനന്തപുരം: കേരളത്തിൽ ഇടത് സർക്കാരിന് തുടർ ഭരണം ലഭിക്കുമെന്ന് ആവർത്തിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. പ്രതിപക്ഷത്തുള്ള കോൺഗ്രസിന് അത് തടയാനുള്ള കഴിവില്ല. താൻ അടിയുറച്ച കോൺഗ്രസുകാരനനാണ്. മറ്റൊരു പാർടിയിലേക്ക് പോകാനും ഇപ്പോൾ ആലോചനയില്ലെന്നും മണിശങ്കർ പറഞ്ഞു.
തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് എം പി ശശി തരൂരിനെ മണിശങ്കർ രൂക്ഷമായി വിമർശിച്ചു. മോദിയുടെ മന്ത്രിയാകാനാണ് ശശി തരൂർ ശ്രമിക്കുന്നത്. തരൂർ ഏറ്റവും വലിയ കരിയറിസ്റ്റാണ്. യുപിഎ സർക്കാരിന്റെ മന്ത്രിയായിരുന്ന തരൂർ ഇപ്പോൾ മോദിയെ പുകഴ്ത്തുന്നു. ശശി തരൂരിനോളം തത്വദീക്ഷയില്ലാത്തെ ഒരു നേതാവിനെ കണ്ടിടില്ല. കോൺഗ്രസ് സർക്കാർ വിദേശ കാര്യമന്ത്രിയാക്കത്തതിനാൽ മോദി സർക്കാരിൽ വിദേശ കാര്യമന്ത്രിയാകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മണിശങ്കർ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കിയത് കമ്യൂണിസ്റ്റുകാരാണ്. ഒരു കോൺഗ്രസുകാരനായിരിക്കുമ്പോൾ കേരളത്തിൽ യുഡിഎഫ് വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഒരു ഗാന്ധിയൻ കൂടിയായതിനാൽ എനിക്ക് സത്യം പറഞ്ഞേ മതിയാകൂ. കേരളത്തിൽ എൽഡിഎഫ് ഭരണത്തിൽ തുടരും. പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാകും - മണിശങ്കർ അയ്യർ പറഞ്ഞു.
കേരളത്തിന്റെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ഭരിക്കുന്ന പാർടിയെ മാറ്റി പ്രതിപക്ഷം ഭരണത്തിലെത്താതിരിക്കുന്നത്. കോൺഗ്രസിന് അഞ്ച് വർഷം കഴിഞ്ഞപ്പോൾ അധികാരത്തിലേക്ക് തിരികെ എത്താൻ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ ഇടത് സർക്കാരിനെ പരാജയപ്പെടുത്താനുള്ള കഴിവ് കോൺഗ്രസിന് ഇല്ല എന്ന് വേണം മനസിലാക്കാനെന്നും മണിശങ്കർ കൂട്ടിച്ചേർത്തു.
എല്ലാ പാർടികളിലും അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ അവയൊന്നും പൊതുജനമധ്യത്തിലേക്ക് എത്തുന്നില്ല. അതേസമയം, കോൺഗ്രസിനുള്ളിലെ പടലപ്പിണക്കങ്ങൾ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും അദ്ദേഹം രൂക്ഷമായി വിമശിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരിക്കലും സതീശനെ നിർദേശിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.










0 comments