ഇടതുപക്ഷം തകർന്നുപോയെന്ന് കരുതേണ്ട; ശക്തമായി തിരിച്ചുവരും: കെ കെ ശൈലജ

കെ കെ ശൈലജ
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ഇടതുപക്ഷം തകർന്നുപോയെന്ന് ആരും കരുതേണ്ടതില്ലെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. ശക്തമായിതന്നെ ഇടതുപക്ഷം തിരിച്ചുവരും. എന്തെങ്കിലും പോരായ്മകൾ സംഭവിച്ചുണ്ടെങ്കിൽ അവയെല്ലാം വിശദമായി പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും- മൂന്നു ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ.
വെള്ളിയാഴ്‌ച സുർജിത്ത് ഭവനിൽ കേന്ദ്രകമ്മിറ്റി യോഗത്തിന് തുടക്കമായി. സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങളും ദേശീയ– സാർവ്വദേശീയ വിഷയങ്ങളും ചർച്ചയാകും. കേരളം ഉൾപ്പെടെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പ്രാഥമിക അവലോകനത്തിലേക്കും കേന്ദ്രകമ്മിറ്റി കടക്കും. ജനകീയ വിഷയങ്ങളുയർത്തി കേന്ദ്രസർക്കാരിനെതിരായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സിപിഐഎം സംഘടിപ്പിച്ച ജൻ ആക്രോശ് ജാഥകളും ഇതിന്റെ തുടർച്ചയായി ഡൽഹി രാംലീല മൈതാനത്ത് പതിനായിരങ്ങൾ പങ്കെടുത്തുള്ള ജൻആക്രോശ് റാലിയ്‌ക്കും ശേഷമുള്ള ആദ്യ യോഗമെന്ന നിലയിൽ ജാഥകളും റാലിയും വിലയിരുത്തിയുള്ള റിപ്പോർട്ട് പരിഗണിക്കും.
ഫെബ്രുവരി 12 ന് കേന്ദ്ര ട്രേഡ്‌യൂണിയനുകൾ സംഘടിപ്പിച്ച അഖിലേന്ത്യാ പണിമുടക്ക്, രാജ്യതലസ്ഥാന മേഖലയിൽ ഉൾപ്പെടെ ഉത്തരേന്ത്യയിൽ സമീപകാലത്തുണ്ടായ തൊഴിലാളി സമരങ്ങൾ എന്നിവയും ചർച്ച ചെയ്യും. വിദ്യാർഥി മുന്നണിയെ സംബന്ധിച്ച രേഖയും കമ്മിറ്റിയുടെ പരിഗണനയ്‌ക്ക് വരും.










0 comments