print edition തുടരും അതുറപ്പ് ; തെക്കൻ മേഖലാ ജാഥയ്‌ക്ക് തിരുവനന്തപുരത്ത് സമാപനം

ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സമാപന സമ്മേളന വേദിയിലേക്ക് എത്തുന്നു / ഫോട്ടോ: എ ആർ അരുൺരാജ്
തിരുവനന്തപുരം
നാലു ജില്ലകൾ, 12 ദിനങ്ങൾ, ലക്ഷക്കണക്കിനുപേരുമായി സംവാദം. തുടർഭരണ കാഹളംമുഴക്കി എൽഡിഎഫ് തെക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്‌ക്ക് തലസ്ഥാന നഗരിയിൽ ഉജ്വല സമാപനം. പുത്തരിക്കണ്ടത്ത് നടന്ന സമാപന സമ്മേളനത്തിലേയ്‌ക്ക് കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ ആയിരങ്ങൾ ഒഴുകിയെത്തി.
സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ക്യാപ്‌റ്റനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് മാനേജരുമായ ജാഥ തൃശൂർ ജില്ലയിലെ ചേലക്കരയിൽ ഫെബ്രുവരി മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തത്. തൃശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായിരുന്നു പര്യടനം.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാത, സിപിഐ ദേശീയ കൗൺസിൽ അംഗം പി വസന്തം, വി ടി ജോസഫ് (കേരള കോൺഗ്രസ് എം), കെ വി ബാലസുബ്രഹ്മണ്യൻ (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), പി കെ രാജൻ (എൻസിപി), യൂജിൻ മൊറേലി (ആർജെഡി), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), എ ഷാജു (കേരള കോൺഗ്രസ് ബി), ജോർജ് അഗസ്തിൻ (ജനാധിപത്യ കേരള കോൺഗ്രസ്), സി പി അൻവർ സാദത്ത് (ഐഎൻഎൽ), ജോണി ചെറുപറമ്പിൽ (കേരള കോൺഗ്രസ് സ്കറിയ) എന്നിവരായിരുന്നു ജാഥാംഗങ്ങൾ.
ജാഥാ അംഗങ്ങളെ ആഘോഷത്തോടെയാണ് പ്രവർത്തകർ വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് സമാപനസമ്മേളനം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി ശിവൻകുട്ടി അധ്യക്ഷനായി.











0 comments