print edition വികസന വഴിത്താരയിലൂടെ

തിരുവനന്തപുരം: ‘"ഈറകൊണ്ടുള്ള ഒരു കുഞ്ഞുകൂരയിലാണ് ഞാനും അനിയത്തി ലക്ഷ്മിയും കഴിഞ്ഞിരുന്നത്. അച്ഛനും അമ്മയും ഭർത്താവും മരിച്ചുപോയി. കാറ്റിനെയും മഴയേയും പേടിച്ച് ഉറങ്ങാനാകാത്ത രാത്രികൾ ഉണ്ടായിരുന്നു. എൽഡിഎഫ് സർക്കാർ വീട് തന്നതോടെ പേടിയില്ലാതെ ഉറങ്ങാനൊരിടമായി’’– ഈയത്തിൽ തുണ്ടത്തിൽ വീട്ടിൽ സ്വർണമ്മയുടെ വാക്കുകളിൽ ആശ്വാസവും സന്തോഷവും നിറഞ്ഞു.
എൽഡിഎഫ് തെക്കൻ മേഖലാ വികസന മുന്നേറ്റജാഥയുടെ വാമനപുരം മണ്ഡലം സ്വീകരണ കേന്ദ്രത്തിൽ എത്തിയതായിരുന്നു സ്വർണമ്മ. എൽഡിഎഫ് സർക്കാരിന്റെ വികസനത്തിന്റെയും കരുതലിന്റെയും സാക്ഷ്യങ്ങളുമായി ആയിരങ്ങളാണ് ജില്ലയിലെ ജാഥാ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത്.
വെള്ളി രാവിലെ നടന്ന ക്ഷണിക്കപ്പെട്ടവരുമായുള്ള കൂടിക്കാഴ്‌ച നാടിന്റെ വികസന തുടർച്ചയ്‌ക്ക് ഉതകുന്ന ചർച്ചകളാൽ സമ്പന്നമായി. ആദ്യസ്വീകരണകേന്ദ്രമായ കിളിമാനൂരിൽ മണിക്കൂറുകൾക്കുമുമ്പേ ജനം കാത്തുനിന്നു. ജാഥാ ക്യാപ്‌റ്റൻ ബിനോയ് വിശ്വത്തെയും മാനേജർ എം സ്വരാജിനെയും തുറന്ന വാഹനത്തിൽ സ്വീകരണകേന്ദ്രത്തിലേക്ക് ആനയിച്ചു.
എൽഡിഎഫ് നേതാക്കളും ബഹുജനസംഘടനാ നേതാക്കളും പൊന്നാടയണിയിച്ച് സ്വീകരിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് സമുച്ചയം നിർമിച്ചുനൽകിയ 11 കുടുംബങ്ങളും സ്വീകരിക്കാനെത്തിയിരുന്നു.
കല്ലറ ബസ്‌സ്‌റ്റാൻഡിൽ നടന്ന വാമനപുരം മണ്ഡലം സ്വീകരണവും ജനക്കൂട്ടത്താൽ ശ്രദ്ധേയമായി.
സ്വാതന്ത്ര്യസമര ഏടുകളിൽ അടയാളപ്പെടുത്തപ്പെട്ട കല്ലറ–പാങ്ങോട് സമരത്തിന്റെ ഓർമകൾ ഇരമ്പുന്ന മണ്ണിലും ഉജ്വല വരവേൽപ്പ് ലഭിച്ചു. നെടുമങ്ങാട് വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. അരുവിക്കര മണ്ഡലത്തിലെ സ്വീകരണകേന്ദ്രമായ ആര്യനാട് ജാഥ എത്തുമ്പോൾ ഇരുട്ട് വീണിരുന്നെങ്കിലും ജനസാഗരം കാത്തുനിൽപ്പുണ്ടായിരുന്നു.
‘മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരണമോ’–എന്ന ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ ‘വേണം’ എന്ന് മറുപടി ലഭിച്ചു. കുറ്റിച്ചൽ പഞ്ചായത്തിലെ ആദിവാസി ഉന്നതികളിൽ നിന്നടക്കം ആയിരങ്ങൾ സ്വീകരിക്കാനെത്തിയിരുന്നു.











0 comments