print edition വികസനക്ഷേമ പ്രവർത്തനങ്ങൾക്ക് തുടർച്ച ; തുടർഭരണം ഉറപ്പാക്കാൻ ചുമട്ടുതൊഴിലാളികളും

ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ജനകീയ പ്രവർത്തനങ്ങളിലൂടെ ഇന്ത്യക്ക് മാതൃകയായ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ചയ്‌ക്കായി മുഴുവൻ കയറ്റിറക്ക് തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സ്പെഷ്യൽ കൺവൻഷൻ അഭ്യർഥിച്ചു. കേന്ദ്രസർക്കാരിന്റെ തൊഴിലാളി–ജനവിരുദ്ധ നടപടികൾക്കെതിരായ നയങ്ങൾ ആവിഷ്‌കരിച്ചും നടപ്പാക്കിയുമാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്. തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്ര ലേബർകോഡുകൾ ഇവിടെ നടപ്പാക്കില്ലെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
മിനിമം വേതനം 87 മേഖലകളിൽ നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ചുമട്ടുതൊഴിലാളി നിയമം ഫലപ്രദമായി നടപ്പാക്കുന്ന ഏകസംസ്ഥാനവുമാണ്. എണ്ണിയാലൊടുങ്ങാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. കേന്ദ്രത്തിന്റെ സാന്പത്തിക പ്രതിരോധവും അട്ടിമറിക്കാനുള്ള ഗൂഢപ്രവർത്തനങ്ങളും അതിജീവിച്ചാണ് ഇൗ നേട്ടങ്ങൾ കൈവരിച്ചത്. യുഡിഎഫും ബിജെപിയും ഒന്നിച്ചുനിന്ന് അട്ടിമറിശ്രമങ്ങൾ തുടരുകയാണ്. ഇതിനെ ചെറുത്തുതോൽപ്പിക്കണമെന്നും കൺവൻഷൻ അഭ്യർഥിച്ചു.
ഫെഡറേഷൻ പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. വൈസ് പ്രസിഡന്റ് സി കെ മണിശങ്കർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ആർ രാമു പ്രമേയം അവതരിപ്പിച്ചു. ട്രഷറർ എൻ സുന്ദരംപിള്ള, സിഐടിയു എറണാകുളം ജില്ലാസെക്രട്ടറി പി ആർ മുരളീധരൻ, സംസ്ഥാന സെക്രട്ടറി കെ എം അഷ്‌റഫ് എന്നിവർ സംസാരിച്ചു. ഫെഡറേഷനൊപ്പംചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച എസ്‌ടിയു നേതാവ് യു പോക്കറിനെ ആർ രാമു സ്വീകരിച്ചു.










0 comments